കോട്ടയം:ക്രൈസ്‌തവഭൂരിപക്ഷമുള്ള മേഘാലയ പിടിക്കാന്‍ കത്തോലിക്ക നേതാക്കൾ കൂട്ടത്തോടെ .അതും കോട്ടയം നേതാക്കൾ . ക്രൈസ്‌തവര്‍ വിധിനിര്‍ണയിക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീപാറിക്കാന്‍ കോട്ടയത്തിന്റെ തലയെടുപ്പുളള നേതാക്കള്‍. ഭരണകക്ഷിയായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇക്കുറി നിര്‍ണായകം.അതുകൊണ്ടാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള നേതാക്കളെ കോണ്‍ഗ്രസും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ബി.ജെ.പിയും പ്രചാരണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിക്കു വേണ്ടി മാണി സി. കാപ്പനും പ്രചാരണത്തിനിറങ്ങും.
ഉമ്മന്‍ ചാണ്ടിക്കൊപ്പം കോട്ടയംകാരായ മുന്‍ മന്ത്രി കെ.സി. ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി, ജോസഫ് വാഴയ്‌ക്കന്‍, അഡ്വ. ടോമി കല്ലാനി, മധു ഏബ്രഹാം, സുനു ജോര്‍ജ് എന്നിവരെയും പ്രചാരണത്തിനായി എ.ഐ.സി.സി. ചുമതലപ്പെടുത്തി. ഇതിനു പുറമെ, ലാലി വിന്‍സന്റ്, ഡൊമനിക് പ്രസന്റേഷന്‍, അഡ്വ. ജോര്‍ജ് മേഴ്‌സിയര്‍, ഇ.എം. അഗസ്‌തി എന്നിവരോടും മേഘാലയയില്‍ എത്തണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.
അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം ബി.ജെ.പിക്കായി അഡ്വ. ജോര്‍ജ് കുര്യനും പ്രചാരണത്തിനിറങ്ങും.ഈ മാസം 27-നാണു തെരഞ്ഞെടുപ്പ്. അറുപതംഗ നിയമസഭയിലേക്ക് 377 പേരാണു ജനവിധി തേടുന്നത്. മേഘാലയിലെ ജനസംഖ്യയില്‍ 74.59 ശതമാനം ക്രൈസ്‌തവരാണ്; ഇതില്‍ 70 ശതമാനവും കത്തോലിക്കരും. ഇതു മുന്നില്‍ക്കണ്ടാണു ക്രൈസ്‌തവ നേതാക്കളെ പ്രചാരണത്തിറക്കാന്‍ പ്രമുഖപാര്‍ട്ടികള്‍ തീരുമാനിച്ചത്. മുകുള്‍ എം. സാംഗ്‌മയുടെ നേത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണു മേഘാലയ ഭരിക്കുന്നത്. 29 എം.എല്‍.എമാരാണു പാര്‍ട്ടിക്കുള്ളത്. സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണു ഭരണം. രണ്ട് എം.എല്‍.എമാരാണു ബി.ജെ.പിക്കുണ്ടായിരുന്നത്. അടുത്തകാലത്തു കുടുംബാസൂത്രണ മന്ത്രിയായിരുന്ന അലക്‌സാണ്ടര്‍ ഹെക് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിക്ക് ഇതുവരെ പ്രതിപക്ഷസ്‌ഥാനം പോലും കിട്ടിയില്ലെങ്കിലും ഇത്തവണ ബി.ജെ.പി. ഭരണം പിടിക്കുമെന്നാണു തെരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി അവിടെ എത്തിയ കണ്ണന്താനം, 70 കോടി രൂപയുടെ തീര്‍ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. പളളികളുമായി ബന്ധപ്പെടുത്തിയാണിത്.


