മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം പിടിക്കാൻ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കാനൊരുങ്ങി യു.ഡി.എഫ്. വിജയ സാധ്യത കണക്കിലെടുത്താണ് യുവ വനിതാ സാരഥിയായ ജോയ്‌സ് മേരി ആൻറണിയുടെ പേര് പ്രഥമ പരിഗണനയിലേക്കെത്തുന്നത്. നേരത്തെ ജോസഫ് വാഴയ്ക്കൻ അടക്കമുള്ളവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാൻ ജോയ്‌സ് മേരി ആൻറണിക്ക് കഴിയുമെന്ന നിഗമത്തിലാണ് നിർണായക തീരുമാനത്തിലേക്കെത്തുന്നതെന്നാണ് വിവരം. മുൻ എം.എൽഎ. ജോസഫ് വാഴയ്ക്കനടക്കമുള്ളവരുടെ പേരും ഉയർന്നിരുന്നു. എന്നാൽ വനിതാ സ്ഥാനാർത്ഥിയെ വേണമെന്ന നിർദ്ദേശം വന്നതോടെയാണ് ജോയ്‌സ് മേരി ആൻറണിയുടെ പേര് സജീവ പരിഗണനയിലെത്തിയത്.
ഇവർക്ക് ഒപ്പം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റ പേരും പരിഗണനയിൽ ഉണ്ട്. പൊതുപ്രവർത്തന രംഗത്ത് സജീവമായ ജോയ്‌സ് മേരി ആൻറണി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടായിരുന്നു. ഇടുക്കിയിൽ ജനിച്ചു വളർന്ന ജോയ്‌സ് അന്തർദേശിയ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീ ശബ്ദമാണ്. കെ.സി.വൈ.എം ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു. 2008ൽ കെ.സി.ബി.സി. ബെസ്റ്റ് യൂത്ത് അവാർഡ് ജേതാവും യുവജന നേതാവുമാണ്. മികച്ച പ്രാസംഗികയും മോട്ടേവേഷണൽ ട്രെയിനറും വിദ്യാഭ്യാസ പ്രവർത്തയുമാണ്. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 20 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
2010ൽ അമേരിക്കയിൽ വേൾഡ് യൂത്ത് പാർലമെൻറിലും 2012ൽ ലോക യുവജന സമ്മേളനത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയും കോർഡിനേറ്ററുമായിരുന്നു.


