തിരുവനന്തപുരം: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സുനിക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ട്. ഒരു വര്‍ഷം തന്റെ ഡ്രൈവറായിരുന്നു സുനി. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണെന്നും മുകേഷ് മൊഴി നല്‍കി. ചോദ്യാവലിയുമായിട്ടായിരുന്നു സിഐയും എസ്‌ഐയുമടങ്ങുന്ന സംഘം മൊഴി രേഖപ്പെടുത്താനെത്തിയത്.
ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞെന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാധ്യമങ്ങളോടു വ്യക്തമാക്കി.
തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ മൊഴി 21 ന് പൊലീസ് രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു പി.ടി.തോമസ്. കേസിന്റെ ആദ്യം മുതല്‍തന്നെ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു.


