തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസ് പരിഗണിക്കും. പൊലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു.
മെയ് 26നായിരുന്നു കൊലപാതകം. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍, സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ഒന്നാം പ്രതിയായ അഷ്‌കറിന്മേല്‍ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നതായും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം. തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ ഒന്നര വയസുകാരന്‍ തടസമായിരുന്നതിനാലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്‌കര്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. കുട്ടി പടിയില്‍ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പൊലീസിനോട് ഇവര്‍ പറഞ്ഞിരുന്നതെങ്കിലും ദുരൂഹതയുണ്ടെന്ന സംശയത്തിന്മേല്‍ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.
അതേസമയം കുഞ്ഞിന്റെ കയ്യൊടിഞ്ഞ വിവരം അറിയിച്ചിട്ടും പരിശോധനയോ, തുടര്‍നടപടികളോ സ്വീകരിക്കാത്ത താത്കാലിക ജീവനക്കാരനെ പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ ശിശു വികസന വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു.


