
കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരന്റെ മാതാപിതാക്കളുടേതുൾപ്പെൾടെ 8 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്.പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. നിപ രോഗലക്ഷണങ്ങളുള്ളവരുടെ മൂന്ന് വീതം സാമ്പിളുകളായിരുന്നു ലാബിലേക്ക് അയച്ചത്. കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണ് ഈ എട്ട് പേർ. ഇവർക്ക് രോഗം സ്ഥിരീകരിച്ചില്ലെന്നത് ഈ ഘട്ടത്തിൽ ഏറെ ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. നിരീക്ഷണത്തിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ സാമ്പിളികുൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 8 പേരുടെ സാമ്പിളുകളാണ് നെഗറഅറീവായത്. ഇപ്പോള്‍ അഞ്ച് സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന് മുൻപ് അയച്ച ടെസ്റ്റുകളുടെ ഫലങ്ങൾ പൂനെയിൽ നിന്നും വരേണ്ടതുണ്ട്. ആ ഫലങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവർ.
മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിൽ തന്നെ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 38 പേരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് സംഘം കുട്ടിയുടെ വീടിന്റെ സമീപത്തുള്ള റംബുട്ടാൻ പഴങ്ങൾ ശേഖരിച്ചു. കുട്ടി പഴങ്ങൾ കഴിച്ചതായി ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വീട്ടിലെ ആടിന്റെ ശ്രവങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് നിപ വൈറസിന്റ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാല്‍ എൻഐവിയിൽ നിന്നുള്ള സംഘം കോഴിക്കോട് എത്തും. പഴം തീനി വവ്വാലുകളുടെ സാന്നിധ്യം പരിശോധിച്ച് അവയുടെ ശ്രവം ശേഖരിക്കുകയാണ് ലക്ഷ്യം.
അതേസമയം നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. എന്‍ഐവി പൂന, എന്‍ഐവി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുക.
കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദർശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാൻ മരങ്ങൾ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയിൽ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഉണ്ടെന്നും, റെംഡിസീവർ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാൽ എൻഐവി സംഘം നാളെ കോഴിക്കോടെത്തുമെന്നും വീണാ ജോർജ് അറിയിച്ചു.
നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയിൽ വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്