മോദിയുടെ നല്ല വാക്കുകള്‍ കേട്ട് ഇന്ത്യയിലെത്തി; എന്നാല്‍ ഈ ഇന്ത്യന്‍ വംശജയുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരം

ന്യൂഡല്‍ഹി: രണ്ടുകോടി വിദേശസഞ്ചാരികളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രഖ്യാപിച്ചതിനു പിന്നാലെ, തനിക്കു നേരിട്ട ദുരനുഭവം വിവരിച്ച് ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതി. ലാപ്‌ടോപ് അടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയ കാര്യം പൊലീസില്‍ അറിയിച്ചിട്ടും ആരും സഹായിച്ചില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ജനുവരി ഒന്നിന് പഞ്ചാബില്‍നിന്നു ഡല്‍ഹിയിലേക്കു ട്രെയിനില്‍ വരുമ്പോഴാണ് ഇന്ത്യന്‍ വംശജയായ നിത മേത്തയുടെ ബാഗ് മോഷണം പോയത്. ലാപ്‌ടോപ്, ഐപാഡ് തുടങ്ങിയവയും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും പണവും ബാഗിലുണ്ടായിരുന്നു. ഉടന്‍തന്നെ ഇക്കാര്യം പൊലീസില്‍ അറിയിച്ചെങ്കിലും ബാഗ് കണ്ടെത്താന്‍ അവര്‍ നടപടി സ്വീകരിച്ചില്ലെന്ന് നിത ആരോപിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും അതില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ കൃത്യമായിരുന്നില്ലെന്നും നിത പറഞ്ഞു. കാനഡ സന്ദര്‍ശിക്കാനെത്തിയ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ കേട്ടാണ് ഇത്തവണ ഇവിടേക്കു വന്നതെന്നും നിത മേത്ത പറഞ്ഞു. ഇന്ത്യന്‍ വംശജരായ എല്ലാവരും ഇന്ത്യ സന്ദര്‍ശിക്കണമെന്ന് അന്ന് മോദി പറഞ്ഞിരുന്നു. ഇന്ത്യയെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ കേട്ട് വളരെ പ്രതീക്ഷയോടെയാണ് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ വന്നത്. എന്നിട്ടും തനിക്കിതാണ് അനുഭവമെന്ന് നിത ചൂണ്ടിക്കാട്ടി.

Top