ക്രൈം ഡെസ്‌ക്
തൃശൂർ: കള്ളനോട്ടടി്ച്ചു വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബിജെപി നേതാവ് നോട്ട് നിരോധനക്കാലത്ത് മാറ്റി നൽകിയത് അഞ്ചു കോടിയിലേറെ രൂപ. സംസ്ഥാന ബിജെപിയിലെ ഉന്നത നേതാവിന്റെ പിൻതുണയോടെ സ്വകാര്യ ബാങ്കിന്റെ ആറു ശാഖകളിലെ നൂറ് അക്കൗണ്ടുകളിലൂടെയാണ് ബിജെപി നേതാവ് പണം മാറി നൽകിയതെന്നാണ് വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ബിജെപി – യുവമോർച്ചാ നേതാവ് തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷിനെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
രാജേഷിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നോട്ട് നിരോധനക്കാലത്ത് ബിജെപി പിൻതുണയോടെ രാജേഷും സഹോദരനും നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ചു കൃത്യമായ സൂചന ലഭിച്ചത്. കൂലിപ്പണിക്കാരന്റെ മക്കളായ രാജേഷും സഹോദരനും ചെറുപ്പകാലം മുതൽ ആർഎസ്എസ് ശാഖയിൽ പോയിരുന്നതായി പൊലീസ് പറയുന്നു. ആർഎസ്എസിന്റെ സ്വാധീനം ഉപയോഗിച്ച് ബ്ലേഡ് ഇടപാട് തുടങ്ങിയതോടെയാണ് ഇവർ സാമ്പത്തികമായി പുരോഗതി കൈവരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ആർഎസ്എസ് സഹായത്തോടെ സാമ്പത്തിക പുരോഗതി കൈവരിച്ച ഇവർ സാമ്പത്തികമായി പുരോഗതി കൈവരിച്ചതോടെ ബിജെപിയുടെ നേതൃത്വത്തിലേയ്ക്കു കടന്നുവരികയായിരുന്നു. ബിജെപി നേതൃത്വത്തിലേയ്ക്കു കടന്നതോടെ സംസ്ഥാനത്തേയ്ക്കു കോയമ്പത്തൂരിൽ നിന്നു കള്ളനോട്ട് എത്തിക്കുന്നതിന്റെ പ്രധാന ഇടനിലക്കാരും രാജേഷും സഹോദരനുമായി വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം ഏർപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എത്തിച്ച അഞ്ചു കോടി രൂപയുടെ കള്ളപ്പണം സ്വകാര്യ ബാങ്കിന്റെ ആറു ശാഖകളിലെ നൂറ് അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെടുത്തെന്നാണ് വ്യക്തമായിരിക്കുന്നത്. ആക്‌സിസ് ബാങ്കിന്റെയും, സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും, വിവിധ ശാഖലളിലൂടെയാണ് പണം വെളുപ്പിച്ചിരുന്നത്. സംസ്ഥാന ബിജെപിയിലെ ഉന്നതന്റെ ഇടനിലയിലാണ് അന്യസംസ്ഥാനത്തു നിന്നുള്ള ലോബി കേരളത്തിലേയ്ക്കും രാഗേഷിന്റെ കയ്യിലേയ്ക്കും പണം എത്തിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. ബിജെപി സംസ്ഥാന നേതാവ് ഇടനില നിന്നതോടെയാണ് ഇവരുടെ കള്ളനോട്ട് കള്ളപ്പണ ഇടപാടുകൾ തഴച്ചു വളർന്നത്. കള്ളപ്പണ കള്ളനോട്ട് ഇടപാടിലൂടെ കണ്ടെത്തിയ പണം ഇവർ പാർട്ടി പരിപാടികൾക്കും ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.