ഡബ്ലിൻ : ജീവിതം കരുപ്പിടിപ്പിക്കുവാനായി ഒരു വർഷം മുൻപ് അയർലണ്ടിൽ എത്തിയ കോട്ടയം, ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ അഭിലാഷിന്റെ വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം. ഹൃദയസ്തംഭനം മൂലമാണ് ജോസഫ് ജെയിംസ് (അഭിലാഷ്-49) മരണമടഞ്ഞത്.18 വയസ്സും അതിൽ താഴെയുമുള്ള 5 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അഭിലാഷ് – ആശ ദമ്പതികൾക്കുള്ളത്.
നേഴ്സ് ആയ ആശ രണ്ട് വർഷം മുൻപ് അയർലണ്ടിൽ എത്തിയെങ്കിലും 9 മാസം മുൻപാണ് മറ്റ് കുടുംബാംഗങ്ങൾ അയർലൻഡിൽ എത്തിയത്. വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് ഈ വിഷമഘട്ടത്തിൽ നമ്മുടെ സഹായ ഹസ്തം ഏറെ ആവശ്യമാണ്.ഇന്ത്യൻ പാസ്പോർട്ട് ആയതിനാൽ കുട്ടികളുടെ തുടർ പഠനത്തിന് വലിയൊരു തുക ഫീസ് ആകും എന്നുള്ള കാര്യം കൂടി പരിഗണിച്ച് സുമനസ്സിനുടമകളായ എല്ലാ മലയാളി സുഹൃത്തുക്കളും എല്ലാവിധ സഹായ സഹകരണങ്ങളും ഈ കുടുംബത്തിന് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അതിജീവനത്തിന്റെ ഈ നാളുകളിൽ ആശയുടെ മനസ്സ് നിരാശയുടെ നീർക്കയത്തിൽ മുങ്ങിത്താഴുവാൻ നമ്മൾ അനുവദിച്ചുകൂടാ.ആ ജീവിത വഞ്ചി മുന്നോട്ട് തുഴയാൻ നമ്മുക്കും കൈകോർക്കാം. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാനുള്ള ആശയുടെ കാത്തിരിപ്പ് ക്രിസ്തുമസ് അവധി ആയതിനാൽ നീളുകയാണ്. ഹൃദയസ്തംഭനം മൂലം അഭിലാഷിന്റെ വേർപാട് വീട്ടിൽ വെച്ച് ആയതിനാൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം തുടങ്ങിയ നടപടികള്‍ക്ക് ശേഷമേ വിട്ടുകിട്ടുകയുള്ളൂ.
മരണം നടന്നിട്ട് കുറച്ച് ദിവസം ആയെങ്കിലും ഇതുവരെ ആശക്കോ മക്കള്‍ക്കോ അഭിലാഷിന്റെ മൃതദേഹം കാണാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ മരണാനാന്തര നടപടികള്‍ പുരോഗമിക്കും എന്നാണ് പ്രതീക്ഷ. അതേസമയം, നന്മയുടെ കൈകോർക്കാൻ ആയി ഈ അപ്പീല്‍ മാറേ ണ്ടിയിരിക്കുന്നു .
കുടുംബനാഥന്റെ അകാല വിയോഗത്തില്‍ തേങ്ങുന്ന ആശയേയും മക്കളെയും അയർലണ്ട് നിവാസികള്‍ ചേര്‍ത്തുപിടിക്കുമെന്നുറപ്പാണ് . അഭിലാഷ് അപ്പീലിലേക്ക് നിങ്ങളുടെ എത്ര ചെറിയത് എങ്കിലും നല്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഡിസംബറിലെ കുളിരിനെ അതിജീവിക്കുന്ന കൈകോർക്കലിന്റെ -കരുണയുടെ ചേർത്തുപിടിക്കലിന്റെ കരുണയുടെ കൈകൾ ആകാൻ നമുക്ക് ഓരോരുത്തർക്കും പങ്കാളികളാകാം .


