ബ്രിട്ടീഷ് ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി.തെരേസ മേയ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍ :ബ്രിട്ടീഷ് ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് (59) തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ അവശേഷിച്ച മറ്റൊരു വനിതാ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലെഡ്സം ഇന്ന് ഉച്ചയോടെ നാടകീയമായി മല്‍സരരംഗത്തുനിന്നും പിന്മാറി. തെരേസയുടെ വിജയം ഉറപ്പാണെന്നു മനസിലായതോടെയാണ് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ പരീക്ഷിക്കാതെ ആന്‍ഡ്രിയ പിന്‍മാറിയത്. പുതിയ നേതാവിനെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റിനെ അഭിസംബോധനചെയ്തശേഷം രാജിവയ്ക്കുമെന്ന് ഡേവിഡ് കാമറണ്‍ പറഞ്ഞു. വൈകുന്നേരത്തോടെ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരേസയുടെ സത്യപ്രതിജ്ഞ തിയതി അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. രാജ്ഞിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും ഇതുസംബന്ധിച്ച അന്തിമപ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുവരാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതും പുതിയ നേതാവിനെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടപടികള്‍ ആരംഭിച്ചതും. മൂന്നു നൂറ്റാണ്ടു നീളുന്ന ബ്രിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരേസ മേയ്. മാര്‍ഗരറ്റ് താച്ചറായിരുന്നു ആദ്യ വനിതാ പ്രധാനമന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മല്‍സരരംഗത്ത് ശക്തമായി ഉറച്ചുനിന്ന് ഇന്നലെയും തന്റെ വാദഗതികള്‍ നിരത്തിയ ആന്‍ഡ്രിയ ലെഡ്സം ഇന്നുച്ചയ്ക്ക് വളരെ നാടകീയമായാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. അനുദിനം തനിക്കുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നു മനസിലാക്കിയാണ് തന്ത്രപരമായ ഈ പിന്മാറ്റം. മല്‍സരത്തില്‍നിന്നും പിന്മാറിയെങ്കിലും പുതിയ മന്ത്രിസഭയില്‍ ആന്‍ഡ്രിയയ്ക്ക് നിര്‍ണായകമായ സ്ഥാനമുണ്ടാകുമെന്നുറപ്പാണ്.

ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ഈ പദവിയിലത്തെുന്ന ആദ്യ വനിത കൂടിയാവും തെരേസ. ബ്രെക്സിറ്റ് വിരുദ്ധ ചേരിയുടെ കടുത്ത വക്താവായ തെരേസയായിരിക്കും യൂറോപ്യന്‍ യൂനിയനില്‍നിന്നുമുള്ള ബ്രിട്ടന്‍െറ പുറത്തുകടക്കുന്ന നടപടികള്‍ക്ക് കാര്‍മികത്വം നല്‍കുക.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പിന്തുണക്കുന്നത് തെരേസയെയാണെന്നും ശക്തമായ പിന്തുണയുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തിന് ആവശ്യമെന്നും ബോധ്യപ്പെട്ടതിനാലാണ് തന്‍െറ പിന്മാറ്റമെന്നും ആന്‍ഡ്രിയ പ്രസ്താവിച്ചു. ജൂലൈ അഞ്ചിനും ഏഴിനും നടന്ന ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തെരേസ മേധാവിത്വം തെളിയിച്ചിരുന്നു.

ആറു വര്‍ഷമായി ആഭ്യന്തര മന്ത്രിപദം കൈയാളുന്ന തെരേസ, മെയ്ഡന്‍ഹെഡ് മണ്ഡലം 1997ല്‍ രൂപവത്കരിച്ചതു മുതല്‍ അവിടത്തെ എം.പിയാണ്.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലത്തെ തുടര്‍ന്ന് ഡേവിഡ് കാമറണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്.

Top