കാമുകിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പി്ച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റിൽ

ക്രൈം ഡെസ്‌ക്
ധാക്ക: കാമുകിയുടെ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ അരാഫത്ത് സണ്ണിയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് അരാഫത്ത് സണ്ണിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റൊരു കൂട്ടുകാരിയ്ക്ക് അരാഫത്ത് സണ്ണി കാമുകിയുടെ ചിത്രങ്ങൾ അയച്ചുകൊടുത്തു എന്നാണ് പരാതി. ഈ മാസം അഞ്ചിനാണ് യുവതി പോലീസിൽ പരാതി നൽകിയത്. ധാക്കയ്ക്ക് അടുത്തുള്ള അമിൻബസാറിലെ വീട്ടിൽ നിന്നുമാണ് അറാഫത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ അരാഫത്തിന് 14 വർഷം ജയിൽ ശിക്ഷയും ഒന്നേകാൽ ലക്ഷം ഡോളർ പിഴയും ഒടുക്കേണ്ടിവരും.
2014ൽ അരങ്ങേറ്റം കുറിച്ച ഇടങ്കയ്യൻ സ്പിന്നറായ അരാഫത്ത് സണ്ണി, 16 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ ഇന്ത്യക്കെതിരേയാണ് താരം അവസാനമായി കളിച്ചത്. വിവിധ കുറ്റകൃത്യങ്ങളിൽ അടുത്തകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ബംഗ്ലാദേശി ക്രിക്കറ്റ് താരമാണ് അരാഫത്ത്. റൂബൽ ഹുസൈൻ, ഷഹാദത്ത് ഹുസൈൻ എന്നിവരാണു നേരത്തെ അറസ്റ്റിലായ ബംഗ്ലാദേശ് കളിക്കാർ.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീൻ ചൗധരി വിസമ്മതിച്ചു. ഇത് വ്യക്തിപരമായ പ്രശ്‌നമാണെന്നും, സംഭവത്തെക്കുറിച്ച് ബോർഡ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Top