ക്രൈം ഡെസ്‌ക്
അരിസോണ: പൂർണനഗ്നയായി പൊലീസ് ട്രക്ക് തട്ടിയെടുത്ത ശേഷം 70 മൈൽ ദൂരം ഓടച്ചു പോയ കേസിൽ യുവതിയെ ശിക്ഷിച്ച് കോടതി ഉത്തരവ്. ലിസാ ലൂണാ (31) എന്ന അരിസോണ സ്വദേശിയായ യുവതിയെയാണ് കോടതി രണ്ടു വർഷം തടവിനു ശിക്ഷിച്ചിരിക്കുന്നത്. രണ്ടു വർഷം തടവും മൂന്നു വർഷം നല്ലനടപ്പുമാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അരിസോണ ഗിലാബെൻഡിലെ ഗ്യാസ് സ്‌റ്റേഷനു സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനു സമീപം പൂർണ നഗ്നയായ പെൺകുട്ടി എത്തുകയായിരുന്നു. താൻ ബലാത്സംഗത്തിനു ഇരയായെന്നും തന്നെ രക്ഷിയ്ക്കണമെന്നും,ധരിക്കാൻ വസ്ത്രവും ബ്ലാക്കെറ്റും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഈ ബ്ലാങ്കറ്റ് നൽകാൻ പൊലീസ് ഉദ്യോഗസ്ഥൻ ട്രക്കിന്റെ വാതിൽ തുറന്നതും ഇവർ ട്രക്കിനുള്ളിൽ ചാടിക്കയറിയ ശേഷം അതിവേഗം ട്രക്ക് ഓടിച്ചു പോകുകയായിരുന്നു.
ഇവർ ട്രക്ക് ഓടിച്ചു പോകുന്നതും പമ്പിൽ നിന്നു ഇറങ്ങി വരുന്നതും പൂർണനഗ്നയായി നടക്കുന്നതും അടക്കമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.
യുവതി ഓടിച്ചു പോയ ട്രക്ക് നൂറു കിലോമീറ്ററിലേറെ ദൂരമാണ് അമിത വേഗത്തിൽ പാഞ്ഞത്. ഈ സമയമെല്ലാം പൊലീസ് വാഹനങ്ങളും ട്രക്കിനെ അതിവേഗം പിൻതുടരുന്നുണ്ടായിരുന്നു. ഒടുവിൽ വാഹനം അപകടത്തിൽപ്പെട്ടപ്പോഴാണ് പൊലീസിനു ഇവരെ പിടികൂടാൻ സാധിച്ചത്.
കോടതിയിൽ താൻ ബലാത്സംഗത്തിനു ഇരയായെന്നും, തനിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായെന്നും യുവതി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. തുടർന്നാണ് ഇവരെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതും മൂന്നു വർഷം നല്ലനടപ്പും വിധിച്ചതും.