സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുളളൂ എന്ന് ശഠിക്കരുതെന്ന് സൗദി റോയല്‍ കോര്‍ട് ഉപദേഷ്ടാവ്

റിയാദ്: സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുളളൂ എന്ന് ശഠിക്കരുതെന്ന് സൗദി റോയല്‍ കോര്‍ട് ഉപദേഷ്ടാവ്. മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുളളൂ എന്ന് ശഠിക്കരുത്. മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ദമല്ല. സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീഅത്തിന്റെ നിര്‍ദേശമെന്ന് റോയല്‍ കോര്‍ട് ഉപദേഷ്ഠാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞു. ലോകത്ത് പലഭാഗത്തും മുസ്ലിം സ്ത്രീകള്‍ പര്‍ദ ധരിക്കാറില്ല. അവര്‍ക്ക് പര്‍ദ പരിചയവുമില്ല. ഇവിടങ്ങളില്‍ ഇസ്ലാം മതം പ്രബോധനം ചെയ്യുന്ന വനിതകള്‍ പോലും പര്‍ദ ഉപയോഗിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുകയും പൂര്‍ണമായി ഇസ്ലാമിക നിഷ്ഠയില്‍ ജീവിക്കുന്ന വനിതകള്‍ പോലും വിവിധ രാജ്യങ്ങളിലുണ്ടെന്ന് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞു. സൗദിയില്‍ തന്നെ മക്കയിലും മദീനയിലും ഇത്തരത്തിലുളള നിരവധി സ്ത്രീകള്‍ പര്‍ദ ഉപയോഗിക്കാതെ മാന്യമായ വസ്ത്രം ധരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ മുഖം മറക്കുന്നതും ഇസ്ലാമികമല്ല. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരുന്നത്. മുഖം മറക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Top