ഹിന്ദു വോട്ടില്‍ കണ്ണുവച്ച് ബിജെപി; ക്രസ്ത്യന്‍ വോട്ട് രണ്ടാകും: പത്തനംതിട്ടയുടെ പ്രതികരണം ഇങ്ങനെ

പത്തനംതിട്ട: കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരമാണ് മണ്ഡലത്തെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു മണ്ഡലമാക്കി മാറ്റിയത്. ശക്തമായ ത്രകോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുക. വികസനവും പ്രളയവും പത്തനംതിട്ടയിലെ സംസാരവിഷയങ്ങളാണ്. ബിജെപി തങ്ങളുടെ വിജയസാധ്യതയുള്ള മണ്ഡമായാണ് കണക്കകൂട്ടിയിരിക്കുന്നത്.

ശബരിമല വിഷയത്തിലെ അടിയൊഴുക്ക് മത- സാമുദായിക ധ്രുവീകരണത്തിന് വഴിവയ്ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആന്റോ ആന്റണി (യു.ഡി.എഫ്), വീണാ ജോര്‍ജ് (എല്‍.ഡി.എഫ്), കെ. സുരേന്ദ്രന്‍ (ബി.ജെ.പി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ജനസംഖ്യയില്‍ ഹിന്ദുക്കളാണ് കൂടുതലെങ്കിലും തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ നിലപാടും നിര്‍ണായകമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് യു.ഡി.എഫും എല്‍.ഡി.എഫും ഇത്തവണയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30 ശതമാനം വരുന്ന ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രബലരായ കാത്തലിക്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. കത്തോലിക്കാ വിഭാഗക്കാരനാണ് യു.ഡി.എഫിന്റെ ആന്റാേ ആന്റണി. വീണാ ജോര്‍ജ് ആകട്ടെ, ഓര്‍ത്തഡോക്സുകാരിയും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ കത്തോലിക്കരാണ് കൂടുതല്‍. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനും ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ മാര്‍ത്തോമ്മാ സഭയ്ക്കും സ്വാധീനം കൂടുതലാണ്. ആറന്മുളയില്‍ പെന്തക്കോസ്ത് വിഭാഗവും നിര്‍ണായകമാണ്.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ അസ്വസ്ഥരാണ് ഓര്‍ത്തഡോക്സ് വിഭാഗം. എന്നാല്‍, ഒരു മുന്നണിയോടും കൂറു വേണ്ടെന്ന നിലപാടാണ് ഇതുവരെ അവര്‍ സ്വീകരിച്ചിരിക്കുന്നത്.

ശബരിമല വിഷയം സജീവമാക്കി നിറുത്തിക്കൊണ്ടുള്ള പ്രചാരണത്തിനാണ് എന്‍.ഡി.എ മുന്‍തൂക്കം നല്‍കുന്നത്. ലഘുലേഖകളുമായി സംഘപരിവാറും ശബരിമല കര്‍മ്മ സമിതിയും എന്‍.ഡി.എയ്ക്ക് സമാന്തരമായി വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തിവരികയാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അവര്‍ നേരിട്ട് പറയുന്നില്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ വിശദീകരിക്കുകയാണ് അവര്‍. ഇത് ഫലത്തില്‍ എന്‍.ഡി.എയ്ക്ക് അനുകൂലമാണ്.

മണ്ഡലത്തിലെ ജനസംഖ്യയില്‍ 64 ശതമാനം ഹിന്ദുക്കളാണ്. ശബരിമല വിഷയം ചര്‍ച്ചയാക്കി വോട്ട് ധ്രുവീകരിക്കാനുള്ള സംഘപരിവാര്‍ നീക്കം പ്രതിരോധിക്കാന്‍, വര്‍ഗീയ കാര്‍ഡിന് എതിരെ ഇടത്- വലത് മുന്നണികള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചാരണം ശക്തമാക്കും. ഈഴവ സമുദായ അംഗമായ കെ.സുരേന്ദ്രനെ രംഗത്തിറക്കിയതിലൂടെ എസ്.എന്‍.ഡി.പിയെയും ശബരിമല സമരത്തില്‍ പിന്തുണ നല്‍കിയ എന്‍.എസ്.എസിനെയും ഒപ്പം നിറുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. സഖ്യ കക്ഷിയായ ബി.ഡി.ജെ.എസിന് മണ്ഡലത്തില്‍ ശക്തമായ സ്വാധീനവുമുണ്ട്.

‘ആറന്മുള മോഡല്‍’ വികസനം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കാനാണ് എല്‍.ഡി.എഫിന്റെ വീണാ ജോര്‍ജ് വോട്ട് തേടുന്നത്. പത്തുവര്‍ഷത്തെ വികസനത്തിന്റെ പ്രോഗ്രസ് കാര്‍ഡുമായി യു.ഡി.എഫിലെ ആന്റോ ആന്റണിയും സജീവം. മോദി സര്‍ക്കാരിന്റെ വികസനവും ശബരിമല വിഷയവും അജണ്ടയാക്കുകയാണ് കെ.സുരേന്ദ്രന്‍.

2009ലും 2014ലും കണ്ട തിരഞ്ഞെടുപ്പ് കളമല്ല ഇപ്പോഴുള്ളത്. ശബരിമല വിഷയമാണ് പത്തനംതിട്ടയെ മാറ്റിമറിച്ചത്. 2014ലെ ഭൂരിപക്ഷ കണക്ക് നോക്കായാല്‍ മണ്ഡലം എങ്ങോട്ടുവേണമെങ്കിലും ചായാം. ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായിരുന്നു. പരമ്പരാഗത യു.ഡി.എഫ് മണ്ഡലമെന്ന പേരിന് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. 2009-ലെ 1,11,206 ഭൂരിപക്ഷം 2014-ല്‍ പകുതിയായി കുറഞ്ഞത് കോണ്‍ഗ്രസ് വിമതന്‍ പീലിപ്പോസ് തോമസ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നതുകൊണ്ടാണെന്നാണ് യു.ഡി.എഫ് വാദം. എന്നാല്‍, വീണാ ജോര്‍ജിലൂടെ മണ്ഡലത്തില്‍ ഇക്കുറി വിജയിച്ചു കയറാനാവുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ 1,38,954 വോട്ടു നേടിയ ബി.ജെ.പി തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുനില രണ്ടുലക്ഷമെത്തിച്ചു. മോദി ഭരണവും ശബരിമല വിഷയവും മണ്ഡലത്തിന്റെ മനസിനെ ബി.ജെ.പിക്കൊപ്പം നിറുത്തുമെന്ന് അവര്‍ അവകാശപ്പെടുന്നു.

Top