തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫില്‍ ധാരണയായതായി സൂചന. സിപി ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്നാരോപിച്ചായിരുന്നു വിവാദമുയര്‍ന്നത്. വിദ്യാഭ്യാസ മേഖലക്ക് ലഭിക്കേണ്ട ആയിരകണക്കിന് കോടികളുടെ കേന്ദ്രഫണ്ട് ഈ പദ്ധതി നടപ്പിലാകാത്തതിനാല്‍ കേരളത്തിന് ലഭിച്ചിട്ടില്ലെന്നതും യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്.
അതേ സമയംപിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യും. വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ‘പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ട്. നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചെല്ലാം റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ച് നിലപാട് പറയും’, എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്നും പാഠപുസ്തകങ്ങള്‍ ജൂണ്‍ ഒന്നിന് മുന്‍പ് വിതരണം ചെയ്യുമെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. യൂണിഫോം വിതരണം പൂര്‍ത്തിയായെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
ബംഗാളില്‍ പുതുതായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് ഒടുവില്‍ പി എം ശ്രീയില്‍ ഒപ്പുവെച്ചത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്നായിരുന്നു മമത ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനം. ബംഗാളിന് പുറമേ കേരളവും തമിഴ്നാടും പദ്ധതി നടപ്പിലാക്കിയിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റ സാഹചര്യത്തില്‍ പിഎം ശ്രീ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിരുന്നു.


