കോഴിക്കോട്: ആളും അര്‍ത്ഥവുമില്ലാതെ വിവാഹം മുടങ്ങുന്ന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഇതാ സുമനസ്സുകളുടെ ഒരു കൂട്ടായ്മ.വിവാഹത്തിന്റെ എല്ലാ വിധ ചടങ്ങുകളും സ്വയം ഏറ്റെടുത്ത് നടത്തുന്ന ഈ സംഘത്തിന്റെ പേര് ‘ആങ്ങളമാര്‍.’ ആങ്ങളമാരുടെ നേതൃത്വത്തില്‍ ആദ്യവിവാഹം ഫെബ്രുവരി 11ന് ഞായറാഴ്ച മണ്ണാര്‍ക്കാട്ട് നടക്കുകയാണ്.
”ആണ്‍തുണയില്ലാത്ത, നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട, നിരവധി ആലോചനകള്‍ വന്നിട്ടും വിവാഹ ഭാഗ്യം കൈവരാതെ, വിവാഹച്ചെലവുകളെക്കുറിച്ചോര്‍ത്ത് ജീവിതം തള്ളിനീക്കുന്ന നിരാശ്രയരയ സഹോദരിമാര്‍ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യ ഭാഗ്യത്തിന് സാമ്പത്തികം ഒരു തടസ്സമാവില്ല. വരാനിരിക്കുന്ന മംഗള കര്‍മ്മത്തിന് ഞങ്ങളുണ്ട് കൂടെ….”
നിരാശ്രയരായ സഹോദരിമാര്‍ക്ക് ആങ്ങളമാര്‍ സ്വയം പരിചയപ്പെടുത്തുന്ന വാക്കുകളാണിത്.
എങ്ങിനെയൊക്കെയാണ് ഇവര്‍ വിവാഹത്തിന് നിൽക്കുക നില്‍ക്കുക എന്നുകൂടി അറിയുമ്പോഴാണ് എത്ര വലിയ മഹാദൗത്യമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നു മനസ്സിലാകുക.
ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിയുടെ വിവാഹം എന്നത് എത്രമാത്രം ചെലവേറിയതും മനുഷ്യാദ്ധ്വാനം ആവശ്യമായതുമാണ്. എത്രമാത്രം പങ്കപ്പാടുകള്‍ സഹിച്ചാണ് രക്ഷിതാക്കള്‍ വിവാഹം നടത്തുന്നത്. അങ്ങിനെയെങ്കില്‍ പണവും ആളുമില്ലാത്ത പെണ്‍കുട്ടികളുടെ ദൈന്യതയോ? ആ നെഞ്ചിലെ നെരിപ്പോടിന്റെ ചൂട് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്.
ആ കണ്ണീരൊപ്പുക എന്ന അതിമഹത്തായ ദൗത്യത്തോടെയാണ് ഒരു പറ്റം ചെറുപ്പക്കാര്‍ ആങ്ങളമാരായി വരുന്നത്. നിര്‍ദ്ധനരും ആണ്‍തുണയില്ലാത്തതുമായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ആങ്ങളമാരായി ഇവര്‍ സ്വയം സമര്‍പ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാല്‍ പിന്നെ ആങ്ങളമാര്‍ രംഗത്തിറങ്ങുകയായി. വിവാഹക്ഷണക്കത്ത് തയ്യാറാക്കല്‍, പത്തു പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, കല്യാണ വസ്ത്രങ്ങള്‍ വധുവിനും കുടുംബത്തിനും വാങ്ങുക, കതിര്‍മണ്ഡപമൊരുക്കുക, തലേ ദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നിര്‍വഹിക്കുക. അതിന്റെ എല്ലാ ചെലവും ആങ്ങളമാര്‍ സ്വന്തം കൈയില്‍ നിന്ന് എടുക്കുന്നു. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേദിവസം വധുവിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിക്കും. അതായത് ഒരു കുറവുമില്ലാത്ത കല്യാണം തന്നെ!
അയൽപക്കത്തെ വീട്ടിലെ കല്യാണം ഏറ്റവും നന്നായിട്ടും ഭംഗിയായിട്ടും നടന്ന് കാണുമ്പോൾ തന്റെ മകൾക്കും അങ്ങനെ ഒരു വിവാഹം സ്വപ്‌നത്തിൽ മാത്രമാണെന്ന് ചിന്തിക്കുന്ന പാവപ്പെട്ട മാതാപിതാക്കളുടെ ആഗ്രഹം ഒരർത്ഥത്തിൽ നടത്തിക്കൊടുക്കുകയാണ് ആങ്ങളമാർ.
ദൈവം തങ്ങള്‍ക്ക് തന്ന സൗഭാഗ്യങ്ങൾ സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൂടി യുള്ളതാണെന്ന ഉള്‍വിളിയാണ് ഈ ദൗത്യമേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ആങ്ങളമാര്‍ പറയുന്നു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആങ്ങളമാര്‍ക്ക് ഒരു വ്യവസ്ഥയുണ്ട്. വരനെ കണ്ടെത്തേണ്ടത് പെണ്‍വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. യോജിച്ച വരനെ കണ്ടെത്തിയിട്ടും പണമില്ലാത്തതിനാലും സഹായത്തിന് ആളില്ലാത്തതിനാലും വിവാഹം നടത്താന്‍ കഴിയാത്തവര്‍ക്കാണ് ആങ്ങളമാരുടെ തുണ ലഭിക്കുക.
ഇവരുടെ സഹായം ആവശ്യമായ നിരവധി നിസ്സഹായ മുഖങ്ങള്‍ നമുക്കു ചുറ്റും തെളിയുന്നില്ലേ? അങ്ങിനെയെങ്കില്‍ 9645324587,+919895961428 , 7558040898 എന്നീ നമ്പറുകളിലൂടെയോ, [email protected] എന്ന ഈമെയില്‍ അഡ്രസിലൂടെയോ www.facebook.com/aanglamaar എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയോ ഇവരുമായി ബന്ധപ്പെട്ടാല്‍ ആങ്ങളമാര്‍ എന്ന കൂട്ടായ്മ കേരളത്തിലെവിടെയുമുള്ള അശരണരായ പെങ്ങന്മാര്‍ക്ക് ആശ്രയമായെത്തും.
ഇത്രയും ആയപ്പോള്‍ സ്വാഭാവികമായും ഈ ആങ്ങളമാര്‍ ആരൊക്കെയാണെന് അറിയാന്‍ വലിയ താത്പര്യം തോന്നുന്നില്ലേ. അവരെ പരിചയപ്പെടുത്താം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെന്നും മുന്‍പില്‍ നില്‍ക്കുന്ന ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലെ ജീവനക്കാരായ അനില്‍, ഷാജി, ബിജു ജോര്‍ജ്ജ്, സെബാസ്റ്റിയന്‍, ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാര്‍വിന്‍, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍, അരുണ്‍ എന്നീ പതിനാലു സുമനസ്സുകളാണ് ആങ്ങളമാരായി കൈകോര്‍ത്തിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ നി്ന്ന് മാത്രമാണ് ഈ മഹായത്‌നത്തിനാവശ്യമായ തുക ഇവര്‍ കണ്ടെത്തുന്നത്. മനുഷ്യസ്നേഹിയായ ബോബി ചെമ്മണൂർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹത്തിൻ്റെ ജീവനക്കാരായ ഈ ആങ്ങളമാർ തീർത്തും വ്യത്യസ്തമായ ഈ നന്മക്ക് മുന്നിട്ടിറങ്ങിയത്.
വെറുതെ വാചകമടി മാത്രമണോ അതോ സംഗതി വല്ലതും സത്യമാണോ എന്ന സംശയം ഉള്ളവര്‍ക്ക് ഇവരുടെ ആദ്യ ദൗത്യത്തില്‍ നേരിട്ട് ഹാജരായി സംശയനിവൃത്തി വരുത്താം.
മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍ പറമ്പില്‍ പരേതനായ അളകേശന്റെയും ശ്രീമതി ശാരദയുടെ മകള്‍ പ്രിയയുടെയും മണ്ണാര്‍ക്കാട് കപ്രാട്ടില്‍ ഹൗസ് പരേതനായ നാരായണന്റെയും ശ്രീമതി ശാരദയുടെയും മകന്‍ കൃഷ്ണകുമാറിന്റെയും വിവാഹം ആങ്ങളമാരാണ് നടത്തുന്നത്. കക്കുപ്പടി മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 9.30നും 10 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയയെയും കൃഷ്ണകുമാറിനെയും ആശീര്‍വദിക്കാനും അതിനു നേതൃത്വം നല്‍കുന്ന ആങ്ങളമാരെ നേരില്‍ കാണാനും ഏവര്‍ക്കും സ്വാഗതം


