പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു.ലളിതഗാനാലാപനത്തിലൂടെ മലയാളിയുടെ മനസിനെ കീഴടക്കിയ ഗായിക

കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 45 വയസായിരുന്നു.

 പിന്നണി ഗായിക എന്നതിലുപരി ലളിതഗാനാലാപനത്തിലൂടെയാണ് രാധിക മലയാളിയുടെ മനസില്‍ ഇടംനേടിയത്. ഒരു കാലത്ത് ദൂരദര്‍ശനിലെയും ഓള്‍ ഇന്ത്യ റേഡിയോയിലെയും ലളിത ഗാനാപാലനത്തില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാധിക.
ഗുരു എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ദേവസംഗീതം നീയല്ലേ, കന്‍മദത്തില്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ വിരിഞ്ഞ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, ഒറ്റയാള്‍ പട്ടാളത്തില്‍ ശരത്തിന്റെ സംഗീതസംവിധാനത്തില്‍ പിറന്ന മായാമഞ്ചലില്‍…ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെയുള്ളുടുക്കും കൊട്ടി തുടങ്ങിയവയാണ് ഹിറ്റ് ഗാനങ്ങള്‍.
അടുത്ത കുറച്ച് വര്‍ഷങ്ങളായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമല്ലായിരുന്നു. ഭര്‍ത്താവ് സുരേഷുമൊത്ത് അഞ്ച് വര്‍ഷക്കാലം ദുബായിലായിരുന്നു. ഗള്‍ഫ് മേഖലകളിലെ സ്‌റ്റേജ് ഷോകളില്‍ ഉള്‍പ്പെടെ സജീവസാന്നിദ്ധ്യമായിരുന്നു രാധിക തിലക്. ദുബായില്‍ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോ ചെയ്തിരുന്നു.
കുടുംബത്തിന് സംഗീതവുമായി ഉണ്ടായിരുന്ന അടുപ്പമാണ് രാധികയെയും ഈ വഴിയിലേക്ക് നയിച്ചത്. രാധികയുടെ വല്യമ്മയുടെ മകളാണ് ഗായികയായ സുജാത. അതുകൊണ്ടു തന്നെ മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരെയൊക്കെ രാധികയുടെ സംഗീതവാസന തിരിച്ചറിഞ്ഞിരുന്നു. ഈ പരിചയമാണ് പിന്നണി ഗാനരംഗത്ത് രാധികയ്ക്ക് അവസരങ്ങള്‍ തുറന്നിട്ടത്.സെന്റ് തെരേസാസ് കോളജിലെ ഡിഗ്രി വിദ്യാഭ്യാസകാലഘട്ടത്തിലാണ് രാധിക ദൂരദര്‍ശനില്‍ പ്രോഗ്രാമുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് ശേഷമായിരുന്നു പിന്നണി ഗാനരംഗത്തും അവസരം ലഭിച്ചു തുടങ്ങിയത്.
Top