രൺജീത് വധക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ : ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ ഉള്ളവരിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ആളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. കസ്റ്റഡിയിൽ കഴിയുന്ന രണ്ട് പേർ ആലപ്പുഴ സ്വദേശികളാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യംചെയ്തു വരികയാണ്.

ഇതുവരെ രൺജീത് വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ അഞ്ച് എസ്ഡിപിഐ പ്രവർത്തകരുടെ മേൽ തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു. അതേസമയം, എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾ അടക്കം ഉള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കാളികളായ ചിലരെ മാത്രമാണ് ഇനി കേസിൽ അറസ്റ്റ് ചെയ്യേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രൺജീത് വധക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. പ്രതികൾ ഇതിനോടകം കേരളം വിട്ടെന്നും, ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും എഡിജിപി വ്യക്തമാക്കിയിരുന്നു. ക്രമസമാധാനം നിലനിർത്താനാണ് വ്യാപക പരിശോധനകൾ നടത്തുന്നതെന്നും, ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും കണ്മുന്നിൽവെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകം ആയിരുന്നു രൺജീതിന്റെ കൊലപാതകം.

Top