ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ഹിന്ദി സിനിമയിൽ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് വടുതല സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു പലർക്കായി കാഴ്ച വച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നോർത്ത് പോലീസ് വ്യക്തമാക്കി. പ്രതി മഹേഷ് ഉപാധ്യായേ(ലക്കി ശർമ)യും പെൺകുട്ടിയെയും ഇന്നു കൊച്ചിയിലെത്തിക്കും.
ഉത്തർപ്രദേശിൽനിന്നു 15 വർഷം മുമ്പ് കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണ് പെൺകുട്ടിയുടേത്. എസ്.എസ്.എൽ.സി. വരെ പഠിച്ച പെൺകുട്ടിയെ മൂന്നുമാസം മുമ്പാണ് ഫേസ്ബുക്ക് ചാറ്റിലൂടെ ലക്കി ശർമ പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിർമാതാവ് എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്.
സിനിമാസീരിയൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന ലക്കിശർമയുടെ വാഗ്ദാനത്തിൽ കുടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിർബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 15ന് മംഗളുരുവിലെത്തി പെൺകുട്ടിയെ ലക്കി ശർമയെ ഏൽപ്പിച്ച് മാതാപിതാക്കൾ മടങ്ങി. ട്രെയിൻമാർഗം ആദ്യം ഡൽഹിയിലും പിന്നീട് നോയിഡയിലേക്കും പോയി. ഹോട്ടലിൽ മുറിയെടുത്തശേഷമാണു സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞ് പെൺകുട്ടിയുടെ നഗ്നചിത്രങ്ങളെടുത്തത്. പിന്നീട് നാലുദിവസം തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തു.
17ന് മാതാപിതാക്കളോട് രണ്ടുലക്ഷം ആവശ്യപ്പെട്ടു. തുക നൽകിയില്ലെങ്കിൽ കുട്ടിയെ പെൺവാണിഭക്കാർക്ക് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് 50,000 രൂപ ഇവർ ലക്കി ശർമയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതോടൊപ്പം പോലീസിൽ പരാതിയും നൽകി. എസ്.ഐ. വിപിൻദാസിന്റെയും സീനിയർ സി.പി.ഒ. വിനോദ്കൃഷ്ണയുടെയും നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.