ചങ്ങനാശേരി: കാർ റെന്റിനെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് സംഘം പിടികൂടി. കാർ വാടകയ്‌ക്കെടുത്ത ശേഷം വാടക നൽകാതെ തട്ടിപ്പ് നടത്തുകയും, കാർ പൊളിച്ചു വിൽക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ആലപ്പുഴ സ്വദേശിയെയാണ് ചങ്ങനാശേരി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴ കുമരംങ്കരി സ്വദേശി രാജീവി (28)നെയാണ് അടൂരിൽ നിന്നും ചങ്ങനാശേരി പൊലീസ് സംഘം പിടികൂടിയത്. കാർ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതെ വന്നതോടെ രാജീവ് ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജീവ് അടൂർ ഭാഗത്തെ കോളനിയിലുണ്ടെന്നു കണ്ടെത്തിയത്.
നാലു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. തുരുത്തി സ്വദേശിയായ ജിമ്മിയുടെ ഇന്നോവ കാറാണ് ഇയാൾ റെന്റിനു വാങ്ങിയത്. ഇതേ തുടർന്നു കാറുമായി കടന്ന പ്രതി വാടക നൽകിയില്ല. ആദ്യം രണ്ടു മാസം മാത്രമാണ് ഇയാൾ വാടക നൽകിയത്. തുടർന്നു വാടക നൽകാതെ വന്നതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ പരാതി നൽകിയ വിവരമറിഞ്ഞതോടെ രാജീവ് സ്ഥലം വിടുകയായിരുന്നു.
വിളിച്ചപ്പോൾ ഫോണിൽ കിട്ടാതായതിനെ തുടർന്ന്, അന്വേഷണം നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചില്ല. തുടർന്ന്, കാർ ഉടമക കോടതിയിൽ സി എം പി ഫയൽ ചെയ്യുകയായിരുന്നു. കോടതി ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. തുടർന്നു പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അടൂർ ഭാഗത്തെ കോളനിയിൽ വച്ച് പ്രതിയുടെ മൊബൈൽ നമ്പർ ഓണായതായി സൈബർ സെൽ കണ്ടെത്തി. തുടർന്നു, ചങ്ങനാശേരി ഡിവൈ എസ് പി വി.ജെ ജോഫിയുടെ നിർദേശാനുസരണം സി ഐ ആസാദിന്റെ നേതൃത്വത്തിൽ എസ് ഐ സ്റ്റെപ്റ്റോ
ജോൺ, ആന്റണി മൈക്കിൾ, അജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.