പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായി വെളിപ്പെടുത്തല്‍. മനീതി സംഘത്തെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. സര്‍വീസില്‍ നിന്നു വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തല്‍. യുവതീ പ്രവേശനത്തില്‍ വിമുഖത കാട്ടിയവരെ ഒഴിവാക്കിയായിരുന്നു യോഗം.
സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നതിന് കൂട്ടുനില്‍ക്കാഞ്ഞ തന്നെയും, ഐ.ജി. എസ്. ശ്രീജിത്തിനെയും മുഖ്യമന്ത്രി 2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ എ. പത്മകുമാറിന്റെ വാക്കുകള്‍ ശരിവെക്കുന്നതാണ് പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തല്‍ നടത്തിയതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ ഐജി വിജയ് എസ്. സാഖറെയ്ക്കായിരുന്നു ചുമതല. അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശങ്കരദാസിന്റെ മകനും കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കറായിരുന്നു സഹായി. ഇതിനായി റൂട്ട്മാപ്പും തയ്യാറാക്കി. 2018 ഡിസംബര്‍ 21-ന് വൈകിട്ട് കോട്ടയം സിഐ യുടെ നേതൃത്വത്തില്‍ ഒരു പോലീസ് സംഘം തേനിയില്‍ എത്തി. സെല്‍വിയുടെ നേതൃത്വത്തിലുള്ള 11 അംഗ മനീതി സംഘം തേനിയില്‍ നിന്നും രാത്രി ടെമ്പോ ട്രാവലറില്‍ യാത്രതിരിച്ചു. പോലീസ് ജീപ്പ് പൈലറ്റ് വാഹനമായി. വരുന്നത് വിഐപി വാഹനമാണെന്നും ഒരു കാരണവശാലും തടയരുതെന്നും ഇടുക്കി, പത്തനംതിട്ട എസ്പിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. കമ്പംമേട്, പാറക്കടവ്, കട്ടപ്പന, കുട്ടിക്കാനം, ഇലവുങ്കല്‍, നിലയ്ക്കല്‍ വഴി ഡിസംബര്‍ 22 ന് പുലര്‍ച്ചെ സംഘം പമ്പയില്‍ എത്തി.
പമ്പാ ഗണപതി ക്ഷേത്രസന്നിധിയില്‍ മനീതി സംഘത്തിലെ ആറ് പേര്‍ കെട്ടുനിറയ്ക്കാനെത്തിയെങ്കിലും പൂജാരിമാര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ അവര്‍ സ്വയം കെട്ട് നിറച്ചു. രാവിലെ ദര്‍ശനം നടത്തി അയ്യപ്പഭക്തര്‍ മല ഇറങ്ങി തിരക്കു കുറയുന്ന പതിനൊന്നരയോടെ ഭക്തരെ പമ്പയില്‍ നിയന്ത്രിച്ചുനിര്‍ത്തി മനീതി സംഘത്തെ മലകയറ്റാനായിരുന്നു പദ്ധതി. ദര്‍ശനശേഷം മലയിറങ്ങുന്ന ഭക്തര്‍ പ്രതിഷേധിക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ മനീതി സംഘത്തിന്റെ വരവ് കാലേകൂട്ടി അറിഞ്ഞ അയ്യപ്പഭക്തര്‍ പമ്പയില്‍ ചെളിക്കുഴിക്ക് മുകളില്‍ നീലിമല കയറ്റം തുടങ്ങുന്ന ഭാഗത്തും സ്വാമി അയ്യപ്പന്‍ റോഡിലും നിലയുറപ്പിച്ചു. ഇതില്‍ ഭൂരിഭാഗവും ദര്‍ശനശേഷം മലയിറങ്ങിയവരായിരുന്നു. അതിനാല്‍ മനീതി സംഘത്തിന് ചെളിക്കുഴി കടന്ന് മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പന്മാര്‍ ശക്തമായി പ്രതികരിച്ചതോടെ ഉച്ചയ്ക്ക് മുമ്പായി മനീതി സംഘത്തിന് ചെളിക്കുഴിയില്‍ നിന്നും ഗണപതിക്ഷേത്ര പരിസരത്തേക്ക് ഓടേണ്ടി വന്നു. ഇവരെ പോലീസ് പിന്നീടു പമ്പാ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.
മനീതികളുടെ ശബരിമല ദര്‍ശനം പാളിയതോടെ അന്ന് പമ്പയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ശകാരം കേള്‍ക്കേണ്ടി വന്നു. പ്രതികാര നടപടി ഭയന്ന് അദ്ദേഹം പിന്നീട് കേരളാ കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഹിമാചല്‍ പ്രദേശിലേക്ക് പോയി. മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ എസ് പി ഹരിശങ്കര്‍ ഇപ്പോള്‍ തൃശൂരില്‍ സായുധ പോലീസ് ബറ്റാലിയന്‍ ഡിഐജി ആണ്. കൂടുതല്‍ മെച്ചപ്പെട്ട പോസ്റ്റിനായി അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നു സൂചനയുണ്ട്.


