സ്വന്തം ലേഖകൻ
പത്തനംതിട്ട: സീസണിനു മുൻപ് ശബരിമലയിൽ സ്ത്രീകളെ കയറ്റാനുള്ള തയ്യാറെടുപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ മൗന സമ്മതത്തോടെ 30 സത്രീകളാണ് ശബരിമലയിലേയ്ക്ക് വരാൻ തയ്യാറെടുകകുന്നതെന്നാണ് റിപ്പോർട്ട്. നവംബർ അഞ്ചിനു മേൽശാന്തിമാരുടെ സ്ഥാനകൈമാറ്റത്തിനായി നടതുറക്കുമ്പോൾ പ്രവേശിക്കുന്നതിനായാണ് മുപ്പത് സ്ത്രീകൾ തയ്യാറെടുക്കുന്നത്.
വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിലണ് ഇത്തരത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതനുള്ള ശ്രമം നടത്തുന്നത്. ഒറ്റ ദിവസത്തേയ്ക്ക് മാത്രമായി നട തുറക്കുമ്പോൾ തടയാൻ കാര്യമായ അയ്യപ്പഭക്തരുണ്ടാകില്ലെന്നതാണ് ഇവരുടെ കണക്കു കൂട്ടൽ. ഇതേ തുടർന്ന് ഈ ദിവസം തന്നെ ശബരിമലയിൽ പ്രവേശിക്കുന്നതിനായാണ് ഇവർ ഒരുക്കം കൂട്ടുന്നത്. ശബരിമലയിൽ പ്രവേശിക്കന്നതിനു യുവതികൾക്ക് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഈ യുവതികൾ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
ഇതിനിടെ ശബരിമലയിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവതികളുടെ പേരും വിശദാംശങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ് ഈ സംഘടനകൾ. യുവതികൾക്കു നേരെയുള്ള ഭീഷണി ഉണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ ഇവരുടെ പേരും വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ ഇവരും നടത്തുന്നുണ്ട്.


