സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ കേന്ദ്രം ചുവട് വയ്ക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുന്ന സമരം അരങ്ങേറുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഉടൻ നൽകിയേക്കും. ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സാവകാശം അനുവദിക്കുകയോ, വിധി മറികടക്കാൻ ഓഡിനൻസ് അനുവദിക്കുകയോ, വിധി പുനപരിശോധിക്കുകയോ ചെയ്യണമെന്ന ആവശ്യമാവും സത്യവാങ് മൂലത്തിലൂടെ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമീപിക്കുക. ഇതുവഴി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് ബിജെപി അടക്കമുള്ള ഹൈന്ദവ സംഘടനകൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയ്‌ക്കെതിരെ സമരം നടത്തുകയാണ്. ആദ്യഘട്ട മുതൽ പതിനായിരങ്ങളാണ് സമര രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ സമരത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് കൃത്യമായി ഇടപെടൽ നടത്തിയാൽ ഇതു വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തതെന്നാണ് സൂചന.
കേരളത്തിലെ നിലവിലെ സാഹചര്യം മനസിലാക്കിയ അമിത്ഷാ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയാണ് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെങ്കിൽ ഇത്തരത്തിൽ കൃത്യമായ നടപടികൾ നടപടികൾ ഉണ്ടാകണമെന്ന് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം സുപ്രീം കോടതിയിൽ ആദ്യഘട്ടമായി സത്യവാങ് മൂലം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ സത്യവാങ് മൂലം നൽകുന്നത് വഴി നിലവിൽ ബിജെപി കേരളത്തിൽ നടത്തുന്ന സമരം രാഷ്ട്രീയമായി ഗുണം ചെയ്യണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഇനി ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് ബിജെപി നേതൃത്വം കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്.


