
PETRA ഗ്രൂപ്പിന്റെ ബാനറിൽ ഷാഫി പെട്രയും അനസ് മുണ്ടോയും ചേർന്നു നിർമിച്ചു നവാഗതനായ സബീഹ് അബ്ദുൽ കരീം കഥയും സംവിധാനവും നിർവഹിച്ച സീലാവി പ്രേക്ഷകർക്ക് സമ്മാനിച്ചത് ഏറ്റവും മികച്ച ഒരു അനുഭവമാണ് . നവാഗതനായ റാമിസ് ബിൻ ഉവൈസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീലാവിയുടെ സംവിധായകൻ സബീഹിന് തുടക്കക്കാരൻ എന്ന നിലയിൽ ഒരു വിഷമവും ഉണ്ടായിട്ടില്ല എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഓരോ ഫ്രെയിമുകളും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ പശ്ചാത്തലസംഗീതം മികവുറ്റതായിരുന്നു എന്ന് പ്രത്യേക പറയേണ്ടിയിരിക്കുന്നു. ആദ്യം മുതൽ അവസാനം വരെ സീലാവി പ്രേക്ഷകനെ ഒരേ ആമ്പിയറിൽ നിർത്തുവാൻ സംവിധായകൻ എന്ന രീതിയിൽ സബീഹ് ശ്രദ്ധിച്ചിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് ഇഷ്ടപ്പെടുന്ന ഷോർട്ട് ഫിലിം ആരാധകർക്ക് സീലാവി അവിസ്മരണീയ അനുഭവമായിരിക്കും.
ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിച്ചു പാടിയ റാപ് സോങ് ആണ് സിനിമയുടെ മറ്റൊരു ആകർഷണീയത. ഷിയാസ് അലി തിരക്കഥയും അമൽ എഡിറ്റിംഗും നിർവഹിച്ചു. ഖത്തറിലാണ് സീലാവിയുടെ ചിത്രീകരണം പൂർണമായും ചെയ്തത്. ഷോർട്ട് ഫിലിം മേഖലയിൽ നവാഗതർ ആണെന്ന് എന്ന് പ്രേക്ഷകർക്ക് ഒരു നിമിഷം പോലും തോന്നിയില്ല എന്നുള്ളത് സംവിധായകൻറെ കഴിവിനെ മാറ്റുകൂട്ടുന്ന ഒന്നാണ്. മനോരമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ 2021 ജനുവരി 12ന് വൈകീട്ട് 08:30 നാണ് സീലാവി റിലീസ് ചെയ്തത്
സീലാവി കഥ പ്രേക്ഷകർക്ക് നൽകുന്ന പോസിറ്റീവ് എനർജി ഏറെ പ്രശംസനീയമാണ്. നമ്മൾ മാനസികമായും ശാരീരികമായും ചെയ്തു കൂട്ടുന്ന പ്രവർത്തികളുടെ ഫലമായിട്ട് തന്നെ ജീവിതാനുഭവങ്ങൾ തിരിഞ്ഞു വരും എന്നുള്ള കർമ്മ എന്ന വലിയ ഒരു ആശയം ഏറ്റവും ചെറിയ രീതിയിൽ പ്രവാസ ജീവിത പശ്ചാത്തലത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതുതന്നെ. നാടിന്റെ സുഖവും സുരക്ഷിതത്വവുമുപേക്ഷിച്ചു ജീവിതം പച്ചപിടിപ്പിക്കാനായി ഖത്തറിലെ ഒരു കമ്പനിയിലേക്ക് പറിച്ചു നടപെടേണ്ടി വന്ന യുവാവാനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നൂതനാവിഷ്കാരമാണ് സീ ലാ വി എന്ന ഹ്രസ്വ ചിത്രം.
മോഡൽ രംഗത്തും ടിക് ടോകിലും നാടക രംഗത്തുമൊക്കെയുള്ള പ്രമുഖ നടന്മാരായ അഷ്റഫ് പാലക്കാട്, ഹാഫിസ്, ഗോകുൽ, കബീർ ചേന്ദമംഗല്ലൂർ, ആൻസി തമ്പി, ഷിബിലി മുഹമ്മദ്, അബ്ദുല്ല സുബൈർ, ഉബൈദ് ഉമ്മർ, ഷിയാസ് അലി, ഉണ്ണിമോയി ഓമശ്ശേരി, ജലീൽ തൃശ്ശൂർ തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
സിനിമ സംവിധാനം ചെയ്യുക എന്ന മോഹം കുട്ടിക്കാലം മുതലേ മനസ്സിൽ കൊണ്ട് നടക്കുന്ന സബീഹ് തൊഴിൽ ആവശ്യാർത്ഥം വിദേശത്ത് ജീവിക്കുമ്പോഴാണ് കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കത്തിൽ കിട്ടിയ ഒഴിവുസമയത്ത് ലോക്ഡൗണിലെ മടുപ്പും ബോറടിയും മാറ്റുവാൻ വേണ്ടി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒരു മികച്ച ഷോർട്ട് ഫിലിം നിർമ്മിക്കുന്ന കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്തിയത്.
സബീഹിന്റെ മനസ്സിൽ ഷോർട്ട് ഫിലിം എന്ന ആശയം തോന്നിയ നിമിഷം മുതൽ കഴിഞ്ഞ എട്ടു മാസമായി ജോലി കഴിഞ്ഞു കിട്ടാവുന്ന പരമാവധി സമയവും ഷോർട്ട് ഫിലിം പണിപുരയിൽ തന്നെയായിരുന്നു. തൻറെ ജോലിയിൽ ഉണ്ടാവുന്ന മാനസിക സമ്മർദങ്ങൾക്ക് വലിയ ഒരു ആശ്വാസമായി ഷോട്ട് ഫിലിം പ്രവർത്തനങ്ങളെ അവൻ കണ്ടു.
തൻറെ ആദ്യ ഷോർട്ട് ഫിലിം കുറ്റമുക്തമാകണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഷോർട്ട് ഫിലിം നിർമ്മിക്കുവാൻ വേണ്ടി ക്ഷമയോടെ കാത്തിരുന്ന എട്ടുമാസത്തെ പ്രയത്നത്തിന്റെ ഫലം ഷോർട്ട് ഫിലിമിൽ സൂക്ഷ്മതയുടെ കാര്യത്തിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. തുടക്കത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാതെ തുടങ്ങിയ ഷോർട്ട് ഫിലിമിനെ കുറിച്ചുള്ള ചിന്ത കഥയുടെ രൂപം കിട്ടിയതോടുകൂടി മാറി. പിന്നീട് ചർച്ചകളിൽ ജാസി ഗിഫ്റ്റും ഷഹബാസ് അമനും ഷോർട്ട് ഫിലിമിൽ ഇടം കണ്ടെത്തി. ഷോർട്ട് ഫിലിം ആണെങ്കിൽ പോലും ഒരു ബിഗ് ബജറ്റ് ഫിലിം എടുത്ത ഒരു പ്രതീതി അദ്ദേഹത്തിന്റെ സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്.
ഖത്തറിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന സബീഹ് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിൽ പി കെ അബ്ദുൽ കരീം മാസ്റ്ററുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഫാത്തിമ. മകൾ ഫരിയൽ സബീഹ്.
സീലാവി സംവിധായകൻ സബീഹിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ആയിരിക്കുകയാണ്.