പുരുഷ വന്ധ്യതയ്ക്ക് പരിഹാരം .ലോകത്ത് ആദ്യമായി മനുഷ്യ ബീജ കോശങ്ങള്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചു

പാരീസ്:ലോകത്ത് ആദ്യമായി മനുഷ്യ ബീജ കോശങ്ങള്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചു…ഫ്രഞ്ച് നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് വന്ധ്യതാ ചികിത്സാരംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായേക്കാവുന്ന പുതിയ മുന്നേറ്റത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രത്യുല്‍പാദനശേഷിയില്ളാത്ത പുരുഷന്‍മാരുടെ വൃഷണങ്ങളില്‍ നിന്നെടുത്ത വളര്‍ച്ചയെത്താത്ത കോശങ്ങളില്‍ നിന്നാണ് ബീജകോശങ്ങള്‍ ഉല്‍പാദിപ്പിച്ചത്. കൃത്രിമ ബയോ റിയാക്ടറില്‍ രൂപംകൊണ്ട ബീജങ്ങള്‍ യഥാര്‍ത്ഥ കോശങ്ങള്‍ക്കു തുല്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പ്രത്യുല്‍പാദനശേഷിയില്ളാത്ത പുരുഷന്‍മാര്‍ക്കും കാന്‍സര്‍ ചികിത്സമൂലം പ്രത്യുല്‍പാദന ശേഷി നശിച്ചവര്‍ക്കും പ്രത്യാശ പകരുന്ന കണ്ടുപിടിത്തമാണ് ഇത്.
രണ്ട് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികത ഉപയോഗിച്ച് പ്രത്യുല്‍പാദന ശേഷി ഇല്ളാത്തവര്‍ക്കും തങ്ങളുടെ സ്വന്തം കുഞ്ഞിന്റെ പിതാവാകാന്‍ കഴിയുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇരുപത് വര്‍ഷത്തോളമായി പുരുഷബീജം ശരീരത്തിനു പുറത്ത് കൃത്രിമാന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ശരിയായ വിധത്തിലുള്ള കോശവിഭജനം സാധ്യമാക്കി ബീജകോശങ്ങളുടെ ഉല്‍പാദനത്തിലേക്ക് നയിക്കുന്ന മാര്‍ഗം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ള. കലിസ്റ്റെം എന്ന ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പിന്റെ സയന്റിഫിക് ഡയറക്ടര്‍ ഫിലിപ് ഡ്യൂറന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉദ്യമത്തില്‍ ഇപ്പോള്‍ വിജയം കണ്ടത്.
പ്രത്യുല്‍പാദനശേഷിയില്ളെന്ന് സ്ഥിരീകരിച്ച ആറ് പുരുഷന്‍മാരുടെ വൃഷണങ്ങളില്‍ നിന്ന് ശേഖരിച്ച പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ബീജകോശങ്ങളില്‍ നിന്നാണ് പൂര്‍ണ്ണാരോഗ്യമുള്ള ബീജങ്ങള്‍ വളര്‍ത്തിയെടുത്തത്. സ്പെര്‍മാറ്റോജനസിസ് എന്ന ഈ പ്രക്രിയയ്ക്ക് ഒരു ബയോ റിയാക്റ്റര്‍ ആണ് ഉപയോഗിച്ചത്. എലികളിലും കുരങ്ങന്‍മാരിലും മനുഷ്യരിലുമാണ് പരീകഷണാടിസ്ഥാനത്തില്‍ ഇത് ചെയ്തത്. എന്നാല്‍ കണ്ടുപിടിത്തത്തിന്‍െറ പൂര്‍ണ്ണ വിവരങ്ങള്‍ കൈമാറാന്‍ ശാസ്ത്രജ്ഞര്‍ വിസമ്മതിച്ചു. ഗവേഷണഫലങ്ങള്‍ പുറത്തു വരുന്നത് വരെ ഇതിന്‍െറ വിജയസാധ്യതയേക്കുറിച്ചും ആധികാരികതയേക്കുറിച്ചും സംശയങ്ങളുണ്ടെന്ന് മറ്റു ശാസ്ത്രജ്ഞന്‍മാരും പ്രതികരിച്ചു.

Top