സ്വന്തം ലേഖകൻ
തിരുവനന്തപുരം: പീഡന വീരനായ സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മലയാളം ചാനലുകൾ. പെൺകുട്ടിയുടെ വീടും സമീപ പ്രദേശങ്ങളുമാണ് ഇന്ന് മലയാളം ചാനലുകൾ മണിക്കൂറുകളോളം കാണിച്ചത്. പീഡനത്തിനിരയാക്കപ്പെടുന്ന പെൺകുട്ടികളുടെ പേരോ, ഇവരെ തിരിച്ചറിയുന്ന ദൃശ്യങ്ങളോ പ്രചരിപ്പിക്കരുതെന്ന നിർദേശം നിലനിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ വീടും, ബന്ധുക്കളും അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് ഇന്ന് പകൽ മുഴുവൻ ചാനലുകൾ പ്രചരിപ്പിച്ചത്.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി പെൺകുട്ടിയുടെ വീട്ടിലെത്തിച്ചപ്പോഴാണ് ചാനലുകൾ പെൺകുട്ടിയുടെ വീടും പരിസര പ്രദേശവും അടക്കം വിശദമായി ചാനലിൽ കാണിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി മരിച്ചാൽ പോലും ചിത്രവും പേരും മാധ്യമങ്ങളിൽ നൽകരുതെന്നാണ് ചട്ടം. ഈ ചട്ടം നിലനിൽക്കെയാണ് മലയാള മനോരമ, മാതൃഭൂമി അടക്കമുള്ള മലയാളത്തിലെ പ്രമുഖചാനലുകളെല്ലാം പെൺകുട്ടിയുടെ വീട് വ്യക്തമായി കാണുന്ന രീതിയിലാണ് ഇന്നലെ വാർത്ത സംപ്രേക്ഷണം ചെയ്തത്.
കേസിലെ പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചതിനു പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ആളുമായ ഗംഗേശാനന്ദയുടെ ബൈറ്റും ഇന്നലെ ചാനലുകൾ നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമം നടക്കുന്നതിനിടെയാണ് ഇപ്പോൾ മലയാളം ചാനലുകൾ നിയമം ലംഘിച്ച് പെൺകുട്ടിയുടെ വീടും പരിസരവും കാണിച്ചിരിക്കുന്നത്.