ക്രൈം ഡെസ്‌ക്
ശ്രീനഗർ: ജമ്മുകാശ്മീരിൽ ഒരു വിഭാഗം തീവ്രവാദ അനുകൂലികൾ നടത്തുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങളെ ഇന്ത്യയ്‌ക്കെതിരായി തിരിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. സൈന്യത്തിലെയും പൊലീസിലെയും ഒരു വിഭാഗം ശ്രമിക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഞ്ചക് പൊലീസ് സ്റ്റേഷനിൽ 25കാരിയ്ക്കു നേരെയുണ്ടായ ക്രൂര പീഡനത്തിന്റെ വാർത്തകൾ പുറത്തു വന്നതോടെയാണ് കാശ്മീരിൽ സംഘർഷം രൂക്ഷമാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായുള്ള ആരോപണം ശക്തമായിരിക്കുന്നത്.
തീവ്രവാദവും മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്.
തന്നെ നഗ്‌നയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്നും ജനനേന്ദ്രിയത്തിൽ ബിയർ കുപ്പി കയറ്റിയെന്നും ആശുപത്രിയിൽ കഴിയുന്ന യുവതി പറഞ്ഞു.
വീട്ടുജോലി ചെയ്യുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു തീവ്രവാദികളെ സഹായിച്ചെന്നുമെന്നാരോപിച്ച് പീഡനം ആരംഭിക്കുകയായിരുന്നു. മോഷണം നടത്തിയിട്ടില്ലെന്ന് നിരവധി തവണ പറഞ്ഞെങ്കിലും പൊലീസുകാർ കേട്ടില്ലെന്നും ഒരാഴ്ചയോളം തന്നെ സ്റ്റേഷനിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് ശർമയാണ് തന്നെ അതിക്രൂരമായി പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി.
ഒരാഴ്ച്ചയ്ക്ക് ശേഷം, ശനിയാഴ്ചയാണ് യുവതിയെ പൊലീസുകാർ പുറത്തുവിട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പരാതിയിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷനിൽ യുവതിയെ സന്ദർശിക്കാനെത്തിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായും പരാതിയുണ്ട്.


