എറണാകുളം: സംസ്ഥാനത്തെ ട്രെയിന്‍ യാത്രയിലെ സുരക്ഷയെപ്പോലും ചോദ്യം ചെയ്ത മുളന്തുരുത്തിയിലെ ട്രെയിനിലെ മോഷണത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയില്‍. മുഖ്യപ്രതി ബാബുക്കുട്ടന്റെ സഹായികളായ വര്‍ക്കല പനനില്‍ക്കുംവിള വീട്ടില്‍ പ്രദീപ് (അപ്പി – 37) , ഒലിപ്പ് വിള വീട്ടില്‍ മുത്തു (20) പിതാവ് സുരേഷ് (49) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 28 ന് മുളന്തുരുത്തിയില്‍ ഓടുന്ന ട്രെയിനില്‍ വച്ചാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. മുളന്തുരുത്തിയില്‍ വച്ചാണ് യുവതിയെ ബാബുക്കുട്ടന്‍ ഓടുന്ന ട്രെയിനിനുള്ളില്‍ വച്ച് ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. തുടര്‍ന്നു ഇയാള്‍ ട്രെയിനുള്ളില്‍ നിന്നും ചാടി രക്ഷപെടുകയും ചെയ്തിരുന്നു.
ഇവിടെ നിന്നും രക്ഷപെട്ട പ്രതിയായ ബാബുക്കുട്ടന്‍ വര്‍ക്കലയിലാണ് എത്തിയത്. വര്‍ക്കലയിലെ ചെമ്മരുതിയില്‍ ബാബുക്കുട്ടന്‍ ഒളിച്ച് താമസിക്കുന്ന വീട്ടില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയത് ഇപ്പോള്‍ പിടിയിലായ പ്രതികളായിരുന്നു. ഇവരാണ് വര്‍ക്കലയിലെ ജുവലറിയില്‍ സ്വര്‍ണം വിറ്റത്. ഈ ജുവലറിയില്‍ നിന്നും വിറ്റ സ്വര്‍ണം കണ്ടെത്തി.
കേസില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. റെയില്‍വേ എസ്.പി എസ്.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എറണാകുളം ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എസ്.ഐ അഭിലാഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കോട്ടയം എസ്.ഐ അരുണ്‍ നാരായണ്‍, എസ്.ഐ കുര്യന്‍, എ.എസ്.ഐമാരായ സിജോ രവീന്ദ്രന്‍, സുരേഷ് കുമാര്‍, മുരളി എന്നിവരാണ് ഉണ്ടായിരുന്നത്.


