കണ്ണൂർ: ഇത്തവണ ഭരണമില്ലെങ്കിൽ ഇനി ഒരിക്കലും ഒരു തിരിച്ച് വരവുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ കാലുമാറൽ ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതാക്കൾ. മലബാറിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവിനെ സമീപിച്ച ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനവും 500 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തവണ കേരളത്തിൽ എൽ.ഡി.എഫിന് തുടർ ഭണം ലഭിച്ചാൽ ഈ നേതാവ് അടക്കം പത്തിലേറെ യു.ഡി.എഫ് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയുടെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന രഹസ്യവിവരം.
സംസ്ഥാനത്ത് ഇത്തവണ എൽ.ഡി.എഫ് തന്നെ തുടരുമെന്ന ട്രെൻഡാണ് അഭിപ്രായ സർവേയിലൂടെ അടക്കം പുറത്ത് വരുന്നത്. ഇത് അവസരമാക്കുന്നതിനാണ് ഇപ്പോൾ ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കോൺഗ്രസ് ഭരണം ലഭിച്ചാലും പ്രധാന സ്ഥാനങ്ങളിൽ ഒന്നും എത്താൻ സാധ്യതയില്ലാത്ത എം.എൽ.എമാരെയാണ് ബി.ജെ.പി ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മലബാറിലെ പ്രമുഖനുമായാണ് ബി.ജെ.പി ഇപ്പോൾ പ്രാഥമിക ചർച്ചകൾ നടത്തിയിരിക്കുന്നത്. ഈ ചർച്ചയിലാണ് 500 കോടി രൂപയും മുഖ്യമന്ത്രി സ്ഥാനവും എന്ന വാഗ്ദാനം ഉണ്ടായത് എന്നാണ് ലഭിക്കുന്ന സൂചന. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഇക്കുറി കോൺഗ്രസ് വിട്ട് വന്ന നേതാക്കളെ കൂടുതലായി ഉൾപ്പെടുത്തിയതും ഈ സാധ്യത മുതലെടുക്കുന്നതിനായാണ് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് പകരം കർണ്ണാടകയിൽ നിന്നും എത്തിയ നേതാക്കളാണ് മലബാറിലെ കോൺഗ്രസ് നേതാക്കളുമായുള്ള രാഷ്ട്രീയ ചർച്ചകൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ പോലും ഈ നേതാവിൻ്റെ നേതൃത്വത്തിൽ ഇരുപതോളം എം.എൽ.എമാർ സർക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാൻ മുന്നിട്ടിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.


