ഉത്ര വധക്കേസ് ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി ; ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും

കൊല്ലം:
അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന വിശ്വാസത്തിലാണ് ഉത്രയുടെ കുടുംബവും അന്വേഷണ സംഘവും.

പാമ്പിനെ ഉപയോഗിച്ചുളള കൊലപാതകത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. വെള്ളിശ്ശേരില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകളായ ഉത്രയെ 2020 മെയ് ഏഴിനാണ് കുടുംബ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പ് കടിയേറ്റതായിരുന്നു മരണ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020 മാര്‍ച്ച് രണ്ടിനാണ് ആദ്യം അണലിയുടെ കടിയേറ്റത്. പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റത് അസ്വാഭാവികമാണെന്ന വീട്ടുകാരുടെ സംശയമാണ് കേസിൽ വഴിത്തിരിവായത്. സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിചാരണ. വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ അന്വേഷണത്തില്‍ സൂരജാണ് കൊലയാളി എന്ന് കണ്ടെത്തുകയായിരുന്നു.

ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷന്‍ നടപടികള്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയതും നിര്‍ണായക നീക്കമായി. യൂട്യൂബ് ദ്യശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൊല നടത്തിയതെന്നും കണ്ടെത്തിയിരുന്നു.
കേസില്‍ ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസില്‍ അന്തിമ വിധി ഇന്ന് വരാനിരിക്കെ ഏവരും ആകാംക്ഷയിലാണ്. 87 സാക്ഷികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിനും (വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പ്), ഐപിസി 326 പ്രകാരം അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍,വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍.കേസ് വിചിത്രവും പൈശാചികവും ദാരുണവുമെന്നും സൂരജിന് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പറയാനാകില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും.

Top