കോട്ടയം: പുതുപ്പള്ളിയിലെ വീട് കേന്ദ്രീകരിച്ചു ചാരായം വാറ്റിയ സംഭവത്തിൽ അരലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുതുപ്പള്ളി അരുൺനിവാസിൽ ഉല്ലാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാറ്റും കോടയും പിടിച്ചെടുത്തത്. ഉല്ലാസ് വീട്ടിലില്ലിതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി പ്രദേശത്ത് വ്യാജവാറ്റ് സജീവമായതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസൻ സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ എം.സൂരജിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി പുതുപ്പള്ളി ഭാഗത്ത് പരിശോധന നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ഉല്ലാസിന്റെ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തുന്നതായി കണ്ടെത്തിയത്.
തുടർന്നു എക്‌സൈസ് ഇൻസ്‌പെക്ടർ അമൽരാജും സംഘവും വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ രാജീവൻപിള്ള, സിവിൽ പൊലീസ് ഓഫിസർമാരായ ജീമോൻ, ലാലുതങ്കച്ചൻ, ജോസഫ് തോമസ്, ഡ്രൈവർ അനിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


