കണ്ണൂർ:കണ്ണൂർ വീണ്ടും കൊലക്കളമാകുന്നു .. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ആണ് മരിച്ചത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു പേർക്കു പരുക്കേറ്റു. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരു കാലുകളും വെട്ടിമുറിക്കുകയായിരുന്നു . സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്.
കഴിഞ്ഞമാസം കെ എസ് യു വിന്റെ യൂണിറ്റ് സമ്മേളനവും ആയിട്ട് എസ് എഫ് ഐ പ്രവർത്തകരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങൾ സംഘർഷത്തിലേക്ക് എത്തുകയും അത് സി.പി.എം പ്രവർത്തകർ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു .തുടർന്ന് ഇരുപക്ഷവും സംഘര്ഷത്തിലാവുകയും ചെയ്തിരുന്നു .കേസുകൾ ഉണ്ടാവുകയും ചെയ്തിരുന്നു .അതിൽ ജയിലിലായ ഷുഹൈബ് അടുത്തദിവസം ജയിൽ മോചിതനായി പുറത്തിറങ്ങുകയും മട്ടന്നൂരിൽ കോൺഗ്രസ് ഓഫീസിനടുത്ത് വെച്ച് രാത്രി ആക്രമിക്കപ്പെടുകയും അക്രമി സംഘം ഷുഹൈബിന്റെ ഇരുകാലുകളും വെട്ടിമാറ്റുകയും ചോരവാർന്ന് മരിക്കുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട് .
മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല.സി പി എം പ്രവർത്തകരാണ് അക്രമണത്തിന് പിന്നിൽ എന്ന് കോൺഗ്രസ് ആരോപിച്ചു . സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിസംഭവസ്ഥലത്ത് എത്തിയിരുന്നു.കൊല്ലപ്പെട്ട ഷുഹൈബ് യൂത്ത് കോൺഗ്രസിന്റെ ശക്തനായ പോരാളിയും കെ സുധാകരന്റെ കടുത്ത ആരാധകനായിരുന്നു .


