ക്രൈം ഡെസ്‌ക്
പത്തനംതിട്ട: മൂന്നു ദിവസത്തിനിടെ മൂന്നു തുടരൻ കാർ മോഷണങ്ങൾ നടത്തിയ യുവാവിനെ പോലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രെബിൻ ഭവനിൽ പ്രെബിനാണ് (22) അറസ്റ്റിലായത്. കാർ മോഷണം ഹോബിയാക്കിയ ഇയാൾ ഒരു താക്കോൽ കൊണ്ടാണ് മൂന്നു കാറുകളും മോഷ്ടിച്ചത്.
അഞ്ചിന് രാത്രിയിൽ തുടങ്ങിയ മോഷണം ഏഴിന് രാത്രി വരെ നീണ്ടു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ അഞ്ചിന് രാത്രി 11.30 ന് പാലോട് ജങ്ഷനിലുള്ള വർക്ക്ഷോപ്പിൽനിന്നു താക്കോൽ എടുത്ത് അവിടെ കിടന്ന വെളുത്ത ഓൾട്ടോ കാറാണ് ആദ്യം മോഷ്ടിച്ചത്. വെള്ളറട ഭാഗത്തേക്കാണ് കാറുമായി പോയത്. പിറ്റേന്ന് രാത്രി നെടുമങ്ങാടിന് പോയി മടങ്ങും വഴി വെള്ളനാട് എത്തിയപ്പോൾ റോഡരികിൽ കാർ നിർത്തിയിട്ട് അതിൽ കിടന്നുറങ്ങി. ഏഴിന് പുലർച്ചെ വിട്ടു പോകാൻ ശ്രമിക്കുമ്പോൾ കാർ സ്റ്റാർട്ടാകുന്നില്ല. അടുത്തു കണ്ട വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോറിക്ഷയുടെ ബാറ്ററി എടുത്ത് കാറിൽ വച്ചെങ്കിലും സ്റ്റാർട്ടാക്കാൻ സാധിച്ചില്ല.
കാർ അവിടെ ഉപേക്ഷിച്ച ശേഷം പ്രെബിൻ അരകിലോമീറ്റർ മുന്നിലേക്ക് നടന്നപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാർ കണ്ടു. കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഈ കാർ സ്റ്റാർട്ടാക്കി ഓടിച്ചു പോയി. ഏഴിന് രാവിലെ 7.15ന് കൊട്ടാരക്കരയിൽ എത്തി. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. ഒൻപതു മണിയോടെ കോട്ടയത്തേക്കു പോകാൻ ബസിൽ കയറി. ചെങ്ങന്നൂരിലെത്തിയപ്പോൾ ഗതാഗതക്കുരുക്കു കാരണം ബസ് നിർത്തി. ഇവിടെ ഇറങ്ങിയ ഇയാൾ തിരികെ കൊട്ടാരക്കരയിലെ ലോഡ്ജിലേക്ക് പോയി. രാത്രി ഒമ്പതു മണിയോടെ കാറുമായി അടൂർ ഭാഗത്തേക്കു തിരിച്ചു. 11.30 ന് അടൂരിൽ നിന്നും പന്തളം ഭാഗത്തേക്കു കാറിൽ പോകുമ്പോൾ മിത്രപുരം ഭാഗത്ത് ഒരു വർക്ക്ഷോപ്പു കണ്ടു.
ഇവിടെ നിന്നും കുറച്ചു മുന്നിലായി കാർ നിർത്തിയ ശേഷം നടന്ന് വർക്ക്ഷോപ്പിൽ എത്തി താക്കോൽ എടുത്ത് ഗേറ്റിന്റെ പൂട്ട് പൊളിച്ച് അവിടെക്കിടന്ന കാർ മോഷ്ടിച്ച് അടൂർ ഭാഗത്തേക്ക് പോയി. ജങ്ഷനിലേക്കു പോകാതെ ഇടറോഡിൽ പ്രവേശിച്ച് കാറിൽ വിശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം കൊട്ടാരക്കരയിലേക്കു പോകാനായി ഇതേ കാറിൽ വന്നപ്പോൾ അടൂർ ഫയർസ്റ്റഷനു സമീപം വാഹന പരിശോധന നടത്തുന്ന പോലീസ് സംഘം തടഞ്ഞു. വാഹനത്തെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് ഇയാൾ മറുപടി പറഞ്ഞത്. ഇതോടെ വാഹനവുമായി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പരമ്പര മോഷണ വിവരം പുറത്താക്കുന്നത്.
ഇയാൾക്കെതിരേ വിതുര, ആര്യനാട്, പാലോട് പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ: ആർ. മനോജ്, എ.എസ്.ഐ അജി, സിവിൽ പോലീസ് ഓഫീസർ സുശീലൻ, ഹോം ഗാർഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.


