സ്വന്തമായി ഒരു ടോയ്‌ലറ്റ് പോലുമില്ലാ എന്നാലും ഈ കൊച്ചു കുടിലിന്‍റെ വില്‍പ്പന നടന്നത് രണ്ടരക്കോടി രൂപയ്ക്ക്  

ബ്രിട്ടന്‍ :ഒരു തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും എടുത്ത് പറയാനില്ലെങ്കിലും ഈ കുടില്‍ വിറ്റ് പോയത് ഏകദേശം രണ്ടര കോടിയ്ക്ക് മുകളില്‍ രൂപയ്ക്കാണ്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്‌ഫോര്‍ഡ് സ്പിറ്റ് എന്ന ബീച്ചിലെ 78 ാം നമ്പര്‍ കുടിലാണ് ഇത്രയും വന്‍ തുകയ്ക്ക് ലേലത്തില്‍ പോയി വാര്‍ത്തകളില്‍ നിറയുന്നത്. ഈ ചെറിയ കുടിലിനുള്ളില്‍ ടോയ്‌ലറ്റ് സൗകര്യം പോലും ഇല്ല. അതിനാല്‍ തന്നെ ബീച്ചിന് അറ്റത്തായി ക്രമീകരിച്ചിട്ടുള്ള പൊതു ടോയ്‌ലറ്റുകളെ ഇവര്‍ക്ക് ആശ്രയിക്കേണ്ടി വരും. പാചക ആവശ്യങ്ങള്‍ക്കായി ഒരു വലിയ സംഭരണിക്കുള്ളില്‍ എല്ലാ കുടിലുകള്‍ക്കുമായി ശേഖരിച്ച് വെച്ചിട്ടുള്ള വെള്ളം പരിമിതമായ തോതില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളു. വൈദ്യുതി കടന്ന് ചെല്ലാത്ത പ്രദേശമായതിനാല്‍ സോളാര്‍ പാനലാണ് ആശ്രയം. എന്നിട്ടും ഈ കുടിലുകള്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് എങ്ങനെ വില്‍പ്പന നടക്കുന്നു എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്ന കാര്യം. എന്നാല്‍ മഡ്‌ഫോര്‍ഡിലെ താമസക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ തെല്ലും അത്ഭുതമില്ലായെന്നതാണ് യഥാര്‍ത്ഥ വസ്തുത. കാരണം കഴിഞ്ഞ വര്‍ഷം ഇവിടെയുള്ള മറ്റു ചില കുടിലുകളുടെ വില്‍പ്പന നടന്നത് രണ്ട് കോടിക്ക് മുകളില്‍ രൂപയ്ക്കാണ്. യഥാര്‍ത്ഥത്തില്‍ കുടിലുകള്‍ സ്വന്തമാക്കാനായി പണക്കാരുടെ നെട്ടോട്ടമാണെന്നാണ് ഇവിടെയുള്ള നാട്ടുകാരുടെ അടക്കം പറച്ചില്‍. പ്രധാനമായും ഈ സ്ഥലത്തെ ഭൂപ്രകൃതി തന്നെയാണ് പണക്കാരെ ഇവിടെയ്ക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. ചുറ്റുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ബീച്ചിലേക്ക് തുറക്കുന്ന തരത്തിലാണ് കുടിലിന്റെ മുന്‍ഭാഗം. നാല് പേര്‍ക്ക് കുടിലിനുള്ളില്‍ ഒരേ സമയം കിടിന്നുറങ്ങാം. മനോഹരമായ വാതിലുകളും ജനലുകളും കുടിലിനെ ഏറെ ആകര്‍ഷമാക്കുന്നു. ഫെബ്രവരി മുതല്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ടൂറിസം സീസണ്‍. നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ശാന്തമായ അന്തരീക്ഷം ആസ്വദിക്കുവാന്‍ വേണ്ടി ഒരാഴ്ച വരെ താമസത്തിന് എത്തുന്നവരുണ്ട്. മറ്റു സമയങ്ങളില്‍ ഈ കുടിലുകള്‍ ഉടമസ്ഥര്‍ തന്നെ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കും.

Top