മകളെ മാസങ്ങളോളം പീഡിപ്പിച്ച പിതാവ് പിടിയില്‍

പതിനഞ്ചുവയസുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച പിതാവ് പൊലീസ് കസ്റ്റഡിയിലായി. വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ വഴിയാണ് പൊലീസ് വിവരം അറിയുന്നത്. പ്രതിയെ കല്‍പറ്റ പോക്‌സോ കോടതി റിമാന്റ് ചെയ്തു. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പലദിവസങ്ങളിലായി വീട്ടില്‍വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു പീഡനം. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങള്‍ അധ്യാപികയോട് സൂചിപ്പിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കമ്പളക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. പോക്‌സോ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു. കല്‍പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. മാനസിക സംഘര്‍ഷത്തില്‍ നിന്നും പൂര്‍ണമായും മുക്തയാകാത്ത പെണ്‍കുട്ടി നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

Top