രാജ്യത്തെ നടുക്കി വീണ്ടും ബലാത്സംഗം: യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഈട്ടയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കത്വയില്‍ എട്ട് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തുമ്പോഴാണ് മറ്റൊരു ബലാത്സംഗക്കേസ് കൂടി പുറത്ത് വരുന്നത്. കല്യാണ ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. കല്യാണവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി കുട്ടിയുമായി അല്‍പം അകലെയുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതെ സമീപവാസികള്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈട്ട സ്വദേശിയായ സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ ചൗരസ്യ പറഞ്ഞു. ഞായറാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

Top