ശബരിമലയിലും ബാലികമാർക്ക് രക്ഷയില്ല; ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ വച്ച് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ഗുരുസ്വാമി അറസ്റ്റിൽ…

പത്തനംതിട്ട: ശബരിമല ദർശനത്തിന് പോകുന്ന ബാലികമാർക്കും പീഡകന്മാരുടെ കൈയിൽ നിന്ന് മോചനമില്ല. ദർശനം കഴിഞ്ഞ്  മടങ്ങും വഴി കാറിൽ സഹയാത്രികയായിരുന്ന ഒമ്പതുകാരിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലികയുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം പമ്പ പൊലീസാണ് തിരുവനന്തപുരത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നാലാഞ്ചിറ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ നിന്നും ഇപ്പോൾ നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന രാജനെ (61) യാണ് പമ്പ ഇൻസ്പെക്ടർ കെഎസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് നിന്നും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17 നാണ് സംഭവം. പമ്പയ്ക്കും വടശേരിക്കരക്കുമിടയിലാണ് സംഭവം നടന്നത്. മാതാപിതാക്കളുടെ പരാതിയിൽ പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബാലിക അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് പീഡനം നടന്നത്. പീഡനത്തിനിരയായ ബാലിക ഉൾപ്പെടെ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന സംഘമാണ് ശബരിമല ദർശനം നടത്തിയത്. ഈ സംഘത്തിലെ ഗുരുസ്വാമിയാണ് രാജൻ. മറ്റുള്ളവർ ഉറങ്ങിയ അവസരം രാജൻ വിനിയോഗിക്കുകയായിരുന്നു. ദർശനത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി വിഷാദ രോഗത്തിനടിമപ്പെട്ട പോലെ പെരുമാറിയതോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഇതോടെ വീട്ടുകാർ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് പമ്പ സ്റ്റേഷൻ അതിർത്തിയിൽ ആയിരുന്നതിനാൽ കേസ് ഇവിടേക്ക് കൈമാറി.

Top