കൊച്ചി: കിറ്റെക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനു നേരെ നടത്തിയ ആക്രമണം നടത്തിയ സംഭവത്തിൽ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പോലീസ് ഇന്‍സ്പെക്ടറെ വധിക്കാനുള്ള ശ്രമമായിരുന്നു നടന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്എച്ച്ഒ ഉള്‍പ്പടെയുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50ലേറെ പേര് ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കല്ല്, മരവടി, മാരകായുധങ്ങള്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. ജീപ്പുകള്‍ തകര്‍ത്തു. സര്‍ക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അക്രമിസംഘം തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പോലീസുകാരെ വധിക്കാൻ 50-ൽ അധികം വരുന്ന അതിഥി തൊഴിലാളികൾ ഒത്തുകൂടി. എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വാതിൽ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.
കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപ്പെട്ടത്. അഞ്ച് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേർക്ക് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയിൽ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആർ ഇട്ടത്.
സംഭവത്തില്‍ 150 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമസംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ ആളുകളെ തിരിച്ചറിയാനാണ് ഈ നടപടി. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതിൽ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയൽ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് 106 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്.
നാല് സ്റ്റേഷനുകളിലായി പ്രതികളെ പാർപ്പിച്ച് ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ നടത്തിയ അക്രമങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരിൽ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കര്യങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും.


