ലക്ഷങ്ങളുടെ കട ബാധ്യത, വീടു വിൽക്കാൻ സമ്മതിച്ചില്ല; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ഗ്രഹനാഥൻ മരിച്ചു

തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോളൊഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാത്രി 9.20നാണ് അലി അക്ബർ (56) മരിച്ചത്. 65 ശതമാനം തീ പൊള്ളലേറ്റു ചികിത്സയിലായിരുന്നു അലി അക്ബർ. മെഡിക്കല്‍ കോളേജ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിക്കോട് വളവെട്ടി പുലിക്കുഴി ആര്‍ഷാസില്‍ ഷാഹിറ (65), മകള്‍ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുംതാസ് (47) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് അലി അക്ബര്‍ ആത്മഹത്യ ചെയ്തത്.

പെട്രോള്‍, വെട്ടുകത്തി, സ്‌ക്രൂ ഡ്രൈവര്‍, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തി. ദീര്‍ഘമായ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതുമെല്ലാം ആസൂത്രിത  കൊലപാതക സൂചനകളായാണ്  പോലീസ് കരുതുന്നത്.

പേപ്പറുകളിലായി എഴുതി ആളുകള്‍ ശ്രദ്ധിക്കത്തക്ക വിധത്തിൽ വീട്ടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.

‘ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്പത്യപ്രശ്‌നവുമാണ് ഇതിന് കാരണം’ – എന്നാണ് ആത്മഹത്യാ കുറിപ്പ്.

ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം അലി അക്ബര്‍ കത്തില്‍ വിവരിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകര്‍ത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയില്‍ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. ഭാര്യ മുംതാസുമായി കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമ കേസുകളിലെ ഉത്തരവുകളും ഇതോടൊപ്പം ചേര്‍ത്തിരുന്നു.

അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. സാലറി സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും വായ്പയെടുക്കാന്‍ അലി അക്ബര്‍ ഈട് നല്‍കിയിരുന്നു. പലരും വായ്പകളുടെ തിരിച്ചടവില്‍ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്പളം പിടിക്കാന്‍ തുടങ്ങി.

വസ്തുവാങ്ങി വീടുനിര്‍മ്മിച്ച വകയിലും കാര്‍ ലോണ്‍ എടുത്ത വകയിലും ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. ഇതിനു പുറമെ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നും പറയപ്പെടുന്നു.

അലി അക്ബറിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തില്‍ പുലിക്കുഴിയില്‍ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റി. സാമ്പത്തിക ബാദ്ധ്യതകള്‍ ക്രമാതീതമായതോടെ വസ്തുവും വീടും വില്‍ക്കാന്‍ അലി തീരുമാനിച്ചെങ്കിലും മുംതാസും ഭാര്യാമാതാവ് സാഹിറയും സമ്മതിച്ചില്ല.

സാമ്പത്തിക ബാദ്ധ്യതയില്‍ നട്ടംതിരിഞ്ഞ അലി അക്ബര്‍ പലരില്‍ നിന്നായി വന്‍തുകകള്‍ കടംവാങ്ങി. കടക്കാര്‍ക്ക് യഥാസമയം പണം തിരികെ നല്‍കാന്‍ കഴിയാത്തതും ഇയാളെ സമ്മര്‍ദ്ദത്തിലാക്കി. വീടും വസ്തുവും വിറ്റ് കടക്കെണിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഭാര്യയും ഭാര്യാമാതാവും എതിരുനിന്നതാണ് ഇരുവരെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ അലിയെ നിര്‍ബന്ധിതനാക്കിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.

10 വര്‍ഷമായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിക്കാത്തതിനാല്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.

വീടിന്റെ മുകള്‍ നിലയിലാണ് അലി അക്ബര്‍ താമസിച്ചിരുന്നത്. രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാന്‍ ഷാഹിറയും മുംതാസും അടുക്കളയില്‍ നില്‍ക്കുമ്പോള്‍ അലി അക്ബര്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുന്‍പ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പുറത്താക്കി കതകടച്ചു.

ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അലി അക്ബര്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അയല്‍ക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്ബര്‍, പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.

ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Top