വിവാദമായ കുനിയില്‍ ഇരട്ടക്കൊലക്കേസ്: വിധി 13ന് 

മലപ്പുറം: വിവാദമായ കുനിയിൽ ഇരട്ടക്കൊലക്കേസിൽ 13 ന് വിധി പ്രസ്താവിക്കും. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും നീണ്ട സാക്ഷി വിസ്താരം നേരിട്ട കേസിൽ ഒരു പതിറ്റാണ്ടിന് ശേഷമാണ് കോടതി വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ടിഎച്ച് രജിതയാണ് വിധി പ്രസ്താവിക്കുക. 2018 സെപ്തംബർ 19നാണ് ജഡ്ജ് എവി മൃദുല മുൻപാകെ വിചാരണ ആരംഭിച്ചത്. സാക്ഷി വിസ്താരം മാത്രം ഒന്നര വർഷം  നീണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുനിയിൽ ഇരട്ടക്കൊലപാതക കേസിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ വിചാരണയോടു കൂടിയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റ നീണ്ട സാക്ഷി വിസ്താരം 2020 ഫെബ്രുവരി നാലിന് പൂർത്തിയായത്.

കുറുവങ്ങാടൻ മുക്താർ, റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ, ചോലയിൽ ഉമ്മർ, മുഹമ്മദ് ഷെറീഫ് , കുറുമാടൻ അബ്ദുൾ അലി, ഫദലുറഹ്മാൻ, മുഹമ്മദ് ഫത്തീൻ, മധുരക്കുഴിയൻ മഹ്സും, സാനിസ്, ഷബീർ, അനസ് മോൻ, നിയാസ്, നവാസ് ഷെറീഫ്, കോലോത്തും തൊടി മുജീബ് റഹ്മാൻ, കുറുവങ്ങാടർ ഷറഫുദ്ദീൻ, അബ്ദുൾ സബൂർ കോട്ട, സഫറുള്ള, പാറമ്മൽ അഹമ്മദ് കുട്ടി, യാസിർ, റിയാസ്, ഫിറോസ് ഖാൻ എന്നിവരാണ് പ്രതികൾ.

275 പേരെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗത്തുനിന്ന് ഒരാൾ മാത്രമാണ് സാക്ഷിയായി വിസ്തരിക്കപ്പെട്ടത്

15-ാം പ്രതിയായ മുജീബ് റഹ്മാനും 17-ാം പ്രതിയായ അബ്ദുൾ സബൂർ കോട്ടയും ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ശേഷം സംഭവത്തിനു തൊട്ടു മുൻപായി വിദേശത്തേക്ക് കടക്കുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച വിവിധ ആയുധങ്ങളും വാഹനങ്ങളും വസ്ത്രങ്ങളുമടക്കം 83 തൊണ്ടി മുതലുകളും പ്രതികളുടെ ഫോൺ കോളുകളുടെ രേഖകളും പ്രതികൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും ഉൾപ്പെടെ 1800 രേഖകളും ഹാജരാക്കി.

2010 ജനുവരി അഞ്ചാം തീയതി കുനിയിൽ അങ്ങാടിയിൽ വച്ചു രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുണ്ടായ തർക്കത്തിലും തുടർന്നുണ്ടായ സംഘർഷത്തിലുമാണ് മുസ്ലീം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന കുറുവങ്ങാടൻ അത്തീഖ് റഹ്മാൻ കൊല്ലപ്പെടുകയും ലീഗ് പ്രവർത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തത്.  തുടർന്ന് അത്തീഖ് റഹ്മാന്റെ സഹോദരൻമാരും സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവർത്തകരും സംഘം ചേർന്ന് ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിരുന്നു.

പരിശീലനം നടത്തി ആയുധങ്ങൾ ശേഖരിച്ച് 2012 ജൂൺ മാസം പത്തിന് വൈകിട്ട് അരീക്കോട് കുനിയിൽ അങ്ങാടിയിൽ ആദ്യ ഏഴ് പ്രതികൾ കൊളക്കാടൻ അബ്ദുൾ കലാം ആസാദിനെയും 8 മുതൽ 11 വരെയുള്ള പ്രതികൾ കൊളക്കാടൻ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാൾ, വടിവാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കൃഷ്ണൻ നമ്പൂതിരി, അഡ്വ. എൻഡി രജീഷ് പാലക്കാട് എന്നിവരും പ്രതികൾക്കായി അഡ്വ. സികെ ശ്രീധരൻ, അഡ്വ. എംപി ലത്തീഫ് എന്നിവരും ഹാജരായി.

Top