പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: സംസ്ഥാനത്തെ 20 പാർലമെന്റ് മണ്ഡലങ്ങളിലായി വിവിഐപി നേതാക്കൾ പങ്കെടുക്കുന്ന 200 യോഗങ്ങൾ സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി. എല്ലാ യോഗങ്ങളിലും അരലക്ഷം മുതൽ രണ്ടു ലക്ഷം വരെ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായും സൂചയുണ്ട്. മോദിയും അമിതഷായും മാത്രം നൂറ് യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ബിജെപിയുടെ പ്രചാരണ രംഗത്തെ സൂപ്പർ താരങ്ങളായ യോഗി ആദിത്യനാഥും, തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും അടക്കമുള്ളവരെയും രംഗത്ത് ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് തൊട്ടു മുൻപ് വരെയുള്ള തീയതികളിൽ സ്റ്റാർ ക്യാമ്പെയിനർമാരെ തന്നെ രംഗത്ത് ഇറക്കി കളം മുറുക്കാനും, കേരളം പിടിക്കാനുമുള്ള നീക്കമാണ് ബിജെപി നേതൃത്വം ഇപ്പോൾ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ ക്യാമ്പെയിനുകളിൽ ഒരു പരിധിയിൽ കൂടുതൽ കേരളത്തെ സ്വാധീനിയ്ക്കില്ലെന്ന് ബിജെപി കരുതുന്നു. ശബരിമല വിഷയവും കേരളത്തിലെ വോട്ടെടുപ്പിൽ പ്രതിഫലിക്കില്ല. എന്നാൽ, ഇത് മറികടക്കാൻ കേരളത്തിലെയും കേന്ദ്രത്തിലെയും വികസന നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്ന് ബിജെപി കരുതുന്നു. ഇതിനായി വിഐപികൾ അടക്കമുള്ള ബിജെപിയുടെ നേതൃനിരയെ പരമാവധി വീടുകളിൽ എത്തിക്കുന്നതിനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്.
നഗരപ്രദേശങ്ങളിൽ നിന്നു മാറി ഗ്രാമീണ മേഖലകളിലേയ്ക്ക് ഈ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനാണ് ബിജെപി പദ്ധതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വീടുകളിലേയ്ക്ക് വിഐപി നേതാക്കൾ എത്തും. ഇത്തരത്തിൽ കൂടുതൽ വീടുകളിലെ ആളുകളെ പാർട്ടിയുടെ ഭാഗമാക്കാമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള നേതാക്കൾക്ക് ഓരോ പാർലമെന്റ് മണ്ഡലത്തെയും മൂന്നായി വിഭജിച്ച് ചുമതല നൽകും. ഇതിന്റെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക.