![](https://dailyindianherald.com/wp-content/uploads/2019/08/abhinandan-varthaman.jpg)
ദില്ലി ∙ പാക് യുദ്ധവിമാനം വെടിവെച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഭാരതത്തിന്‍റെ വീർചക്ര പുരസ്കാരം. യുദ്ധകാലത്ത് സൈനികർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് വീർചക്ര. സ്ക്വാർഡൻ ലീഡർ മിന്‍റി അഗവർവാളിന് യുദ്ധ്സേവ മെഡലും ലഭിക്കും.
ബാലാക്കോട്ടെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാനെത്തിയ പാക് യുദ്ധവിമാനങ്ങള്‍ ധീരമായി പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയതിനാണ് അഭിനന്ദന് പുരസ്കാരം ലഭിച്ചത്. ബാലാക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയതിനാണ് മിന്റി അഗര്‍വാളിന് പുരസ്‌കാരം. പുൽവാമയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. സ്വാതന്ത്രദിനാഘോഷത്തിനിടെ ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിക്കും.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്‍റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൻ വിമാനത്തിൽ പിന്തുടര്‍ന്ന അഭിനന്ദൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാകിസ്ഥാന്‍റെ പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്. ശ്രീനഗർ വ്യോമതാവളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അഭിനന്ദൻ സുരക്ഷാ കാരണങ്ങൾ മൂലം നിലവിൽ മറ്റൊരു ക്യാംപിലാണുള്ളത്.
പാകിസ്ഥാനിലെ ബാലാകോട്ടിൽ മിസൈലാക്രമണം നടത്തിയ സേനാ പൈലറ്റുമാർക്കു ധീരതയ്ക്കുള്ള വായു സേനാ മെഡൽ, കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ വീരമൃത്യു വരിച്ച കരസേനാംഗം പ്രകാശ് ജാധവിനു കീർത്തിചക്ര, കേരളത്തിൽ നിന്നുള്ള എം. രാജേന്ദ്രനാഥ്, ജയകുമാർ സുകുമാരൻ നായർ, ഷിബുകുമാർ കരുണാകരൻ നായർ, ഇ. ഷിഹാബുദ്ദീൻ എന്നിവര്‍ക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ എന്നിവ നാളെ സമ്മാനിക്കും.