രാജീവ് വധം; അഡ്വ ഉദയഭാനു കേസില്‍ ഏഴാം പ്രതി; ചോദ്യം ചെയ്യല്‍ ഉടന്‍

തൃശൂര്‍ ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവ് കൊല ചെയ്യപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവും കുടുങ്ങി. ഉദയഭാനു കേസിലെ ഏഴാം പ്രതിയാണെന്ന് അന്വേഷസംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് കോടതിയും വ്യക്തമാക്കി. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കവെയാണ് അന്വേഷണസംഘം തങ്ങളുടെ ഭാഗം വിശദീകരിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ അന്വേഷണവുമായി അന്വേഷണസംഘത്തിനു മുന്നോട്ട് പോവാമെന്നും കോടതി അറിയിച്ചു. ഇതിനിടെയാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേസിലെ ഏഴാം പ്രതിയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ആവശ്യമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ മരിച്ച രാജീവിന്റെ മകന്‍ അഖിലിനെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഉദയഭാനുവിന് തന്റെ അച്ഛനുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയാണ് അഖില്‍ കേസില്‍ കക്ഷി ചേര്‍ന്നത്.

Top