‘2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫില്‍ ജീവിച്ചിരുന്നു, മകളുടെ വിവാഹത്തിന് കേരളത്തിലെത്തി, കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി…’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. 2017ലും സുകുമാരകുറുപ്പ് ജീവിച്ചിരുന്നെന്നും മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയെന്നും അലി അക്ബര്‍ ഒരു വാര്‍ത്താ ചാനലിന നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒളിവില്‍ കഴിയാന്‍ സുകുമാരക്കുറുപ്പിന് രാഷ്ട്രീയ രംഗത്തുനിന്നും പൊലീസില്‍ നിന്നും സഹായം ലഭിച്ചു. 2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യത്തുണ്ടായിരുന്നെന്ന് സാക്ഷി മൊഴിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. (

കേരള പൊലീസിന്റെ കഴിവുകേടുകൊണ്ടും സ്വന്തം സാമര്‍ഥ്യം കൊണ്ടും പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ ജീവിക്കാന്‍ സുകുമാരക്കുറുപ്പിന് കഴിഞ്ഞുവെന്ന നരേറ്റീവിനെ തള്ളി പൊളിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ചില ഉന്നത ബന്ധങ്ങള്‍ കൊണ്ടും അവരുടെ സഹായം കൊണ്ടും മാത്രമാണ് സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. കുറുപ്പ് ജീവനോടെയുണ്ടെങ്കില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയുന്ന എല്ലാ തെളിവുകളും താന്‍ ശേഖരിച്ചതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തി. 2017ല്‍ കുറുപ്പിന് 71 വയസാണ് പ്രായം. അയാള്‍ അന്നും ജീവനോടെയുണ്ടായിരുന്നു. മുസ്ലീം പേരില്‍ ഗള്‍ഫില്‍ കഴിയുകയായിരുന്നു അന്ന് അയാള്‍. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളില്‍ കുറുപ്പ് പങ്കെടുത്തുവെന്നും അലി അക്ബര്‍ കണ്ടെത്തിയതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പല പ്രമാദമായ കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് അലി അക്ബര്‍. കൃഷ്ണപിള്ള സ്മാരക ആക്രമണ കേസ്, ജിഷ്ണു പ്രണോയ് കേസ് എന്നിവയിലെല്ലാം നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത് അലി അക്ബറിന്റെ നേതൃത്വത്തിലാണ്.

ഗള്‍ഫില്‍ തന്നെയാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബം ജീവിക്കുന്നതെന്നും അലി അക്ബര്‍ പറയുന്നു. കേരളത്തിലും കുറുപ്പിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. അതൊന്നും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല. ഇതിലടക്കം ദുരൂഹതയുണ്ട്. കുറുപ്പിന് ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ സഹായം ലഭിച്ചുവെന്നും അലി അക്ബര്‍ പറഞ്ഞു.

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

Top