പനജി: അഖിലേന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ക്രൈസ്തവരെ പരിഭ്രാന്തിപ്പെടുത്തി കൊണ്ട് ഗോവയില്‍ ആക്രമങ്ങള്‍ രൂക്ഷമായെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഇന്നലെ ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സിമിത്തേരിയില്‍ നിരവധി ശവക്കല്ലറകള്‍ അടിച്ച് തകര്‍പ്പെട്ടതായും എല്ലുകള്‍ പുറത്തെടുത്തിട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാൽ പതോളം കുരിശ് രൂപങ്ങൾ പിഴുതെറയിപ്പെട്ട നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെടുത്തതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സാവിയോ ഫെര്‍ണ്ടാസ് വ്യക്തമാക്കി. കുരിശുരൂപങ്ങള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ഫ്രാന്‍സിസ് പെരേരെ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയും അക്രമങ്ങള്‍ തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ 9 ദേവാലയങ്ങളിലാണ് അക്രമം നടന്നത്.
ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ ഗോവയില്‍ നടന്ന അഖിലേന്ത്യ ഹിന്ദു സമ്മേളനത്തില്‍ നിരവധി തീവ്രഹൈന്ദവ നേതാക്കള്‍ പ്രഭാഷണം നടത്തിയിരിന്നു. പശുമാംസം കഴിക്കുന്നത് അഭിമാനത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ തൂക്കിക്കൊല്ലണമെന്നു ഛിന്ദ്‌വാഡ സനാതൻ ധർമ പ്രചാർ സേവാസമിതി പ്രസിഡന്റ് സാധ്വി സരസ്വതി ഉദ്ഘാടന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് വന്‍വിവാദത്തിനാണ് വഴി തെളിയിച്ചത്. പാഠഭാഗങ്ങളില്‍ വലിയ തോതില്‍ മാറ്റം സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ ദിനമുള്ള പൊതു അവധി നിര്‍ത്തലാക്കാന്‍ ശ്രമിച്ചതും ക്രിസ്ത്യന്‍ മുസ്ലിം സംസ്കാരങ്ങളെ പുറത്ത് നിന്നുള്ളവയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 29ന് കത്തോലിക്ക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.


