ബാബറി മസ്ജിദ് കേസ്:എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെ വെറുതെ വിട്ടു

ലക്നൗ:ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. കേസിൽ  ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജ‍ഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കി.

എൽകെ അദ്വാനിയും മുരളിമനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി കോടതിയിൽ എത്തിയിരുന്നില്ല. വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരണപ്പെട്ടു. രാമക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് 1992ലാണ് പള്ളി തകർക്കപ്പെട്ടത്.

പ്രതികൾക്കെതിരായ ഗൂഢാലോചനാ കുറ്റം 2001ൽ വിചാരണ കോടതി എടുത്തുകളഞ്ഞിരുന്നു. 2010ൽ അലഹബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. എന്നാൽ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. 2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.

പള്ളിതകർക്കലും മൂന്ന് വ്യത്യസ്ത എഫ്ഐആറുകളും

1992 ഡിസംബർ 6 ന് ബാബറി പള്ളി പൊളിച്ച് മിനിറ്റുകൾക്ക് ശേഷം ആദ്യത്തെ എഫ്ഐആർ (നം. 197/92) രജിസ്റ്റർ ചെയ്തു. ‘അജ്ഞാതരായ’ കർസേവകര്‍ക്കെതിരെയായിരുന്നു വൈകിട്ട് 5.15ന് എഫ്ഐആർ എടുത്തത്. ഐപിസി 395, 397, 332, 337, 338, 295, 297,153 എ, ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 7 എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്.

പത്ത് മിനിറ്റിനുശേഷം എൽ‌.കെ. അദ്വാനി, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സാധ്‌വി ഋതംബര എന്നിവർക്കെതിരെ രണ്ടാമത്തെ എഫ്ഐആർ (നം. 198/92) രജിസ്റ്റർ ചെയ്തു. ഐപിസിയുടെ 153 എ, 153 ബി, 505 വകുപ്പുകളാണ് ചുമത്തിയത്. വിദ്വേഷംജനിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസംഗം നടത്തിയതിനെതിരെയായിരുന്നു കേസ്.

മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം, ക്യാമറകൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റ് 47എഫ്‌ഐ‌ആറുകളും രജിസ്റ്റർ ചെയ്തു. എല്ലാ എഫ്‌ഐ‌ആറുകളും അയോധ്യയിലെ താന രാമജന്മഭൂമിയിലായിരുന്നു രജിസ്റ്റർ ചെയ്തത്.

കേസുകൾ സിബിഐക്ക്

എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയുള്ള ദിവസങ്ങളിൽ, അന്നത്തെ സർക്കാർ കൗതുകരമായ ഒരു നീക്കം നടത്തി. 197ാം നമ്പർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസ് (നം .198)ഉത്തർപ്രദേശ് പോലീസിന്റെ സിബി-സിഐഡി വിഭാഗത്തിന് കൈമാറി. 1993 ഓഗസ്റ്റ് 27 ന് 198ാം നമ്പർ കേസ് ഉൾപ്പെടെ മറ്റ് 48 കേസുകളിലും ഉത്തർപ്രദേശ് സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു.

ബാബറി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സിബിഐ അന്വേഷണം ഏറ്റെടുക്കുകയും 49 കേസുകളിൽ 40 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 1993 ഒക്ടോബർ 5നാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

രണ്ടുവർഷത്തിനുശേഷം 1996 ജനുവരി 11 ന് സിബിഐ മറ്റ് 9 പ്രമുഖർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രതികളുടെ എണ്ണം ഇതോടെ 49 ആയി.

ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

കേസിലെ പ്രാഥമിക എഫ്‌ഐ‌ആറുകൾ‌ക്ക് വിരുദ്ധമായി, പള്ളി തകർത്തതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കി. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ അവകാശപ്പെട്ടു. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ കരുത്തരായ ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും മുൻനിര തോക്കുകളും ഇതിൽ പ്രതികളായി. 120 (ബി) വകുപ്പ് പ്രകാരമുള്ള ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.

നിയമപോരാട്ടവും സങ്കീർണതകളും

ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും മുൻനിര തോക്കുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ വിചാരണ ആരംഭിക്കാൻ വേദിയൊരുങ്ങി. എന്നിരുന്നാലും ഈ വിഷയം നിയമപരമായ സങ്കീർണതകളിൽ കുടുങ്ങി.

1997 സെപ്റ്റംബർ 9

കുറ്റാരോപിതർക്കെതിരെ സെക്ഷൻ 120 (ബി) പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന ഉത്തരവ് സ്പെഷ്യൽ ജഡ്ജി പാസാക്കി. ഇത് ക്രിമിനൽ ഗൂഢാലോചനയാണെന്നും അടുത്ത വാദംകേൾക്കലിന് എത്തുമ്പോൾ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. കുറ്റം ചുമത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ പ്രതികളിൽ ചിലർ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിനെ സമീപിച്ചു.

2001 ഫെബ്രുവരി 12

അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് ജഗദീഷ് ഭല്ല വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ എഫ്ഐആറുകളും ചേർത്ത് ഒറ്റ കുറ്റപത്രം സമർപ്പിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി എൽകെ അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരായ വിചാരണ ഹൈക്കോടതി തടഞ്ഞു.

2001 മെയ് 4

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കല്യാണ്‍സിംഗ് ഉള്‍പ്പൈടെ മറ്റ് 13 പേര്‍ക്കെതിരായ വിചാരണ നടപടികള്‍ ലഖ്നൗ കോടതി തടഞ്ഞു.

2001 ജൂണ്‍ 16

ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപ്രകാരം തെറ്റുതിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉത്തർപ്രദേശ് സർക്കാരിന് കത്തെഴുതി. അന്ന് യുപി മുഖ്യമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ വിജ്ഞാപനം ഇറക്കേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

ലഖ്നൗവിലെയും റായ്ബറേലിയിലെയും വ്യത്യസ്ത വിചാരണ

2003 ജനുവരി 27

അദ്വാനി അടക്കമുള്ളവർക്കെതിരായ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ റായ്ബറേലി കോടതിയെ സമീപിച്ചു.

2003 സെപ്റ്റംബർ 19

റായ്ബറേലി സ്പെഷ്യൽ മജിസ്ട്രേറ്റ് കേസിൽ അദ്വാനിയെ കുറ്റവിമുക്തനാക്കി മറ്റുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അദ്വാനി അന്ന് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നു.

2005 ജൂലൈ ആറ്

2005 ജൂലൈ 6 ന് അദ്വാനിയെ കുറ്റവിമുക്തനാക്കാനുള്ള റായ്ബറേലി കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ഹൈക്കോടതി, അദ്ദേഹത്തിനും മറ്റ് എല്ലാ പ്രതികൾക്കുമെതിരെ കുറ്റങ്ങൾ ചുമത്താൻ ഉത്തരവിട്ടു. തുടർന്ന് ജൂലൈ 26ന് റായ്ബറേലി കോടതി എല്ലാ പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.

2012 മാർച്ച് 20

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2011 ൽ സിബിഐ സുപ്രീം കോടതിയിലെത്തി. പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു‌പി‌എ സർക്കാരിന്റെ കാലത്ത് 2012 മാർച്ച് 20 ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. 49 കേസുകളുടെയും പൊതുവായ വിചാരണയ്ക്കായി സിബിഐ ശക്തിയുക്തം വാദിച്ചു. സിബിഐയുടെ വാദം ഇങ്ങനെ-

1. പള്ളി പൊളിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്നും 49 പേർക്കും ഇതിൽ പങ്കുണ്ടെന്ന് കേസുകളുടെ അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ വ്യക്തമാക്കി.

2. എല്ലാ കുറ്റാരോപിതരും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായി.

3. ഒഴിവാക്കപ്പെട്ട 21 പേരും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളാണ്.

4. ഇതുവരെ ഏതെങ്കിലും കോടതിയിൽ കുറ്റങ്ങൾക്ക് വിചാരണ ചെയ്യപ്പെടാത്ത 13 പ്രതികളും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു.

5) അതിനാൽ, ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരും ലഖ്നൗവിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടണം.

2017 ഏപ്രിൽ 19

സുപ്രീംകോടതിയിൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഒരു പ്രധാന വഴിത്തിരിവുണ്ടായി. 2017 ഏപ്രിൽ 19 നായിരുന്നു ഇത്. ഗൂഢാലോചന കുറ്റം ഒഴിവാക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ പരമോന്നത കോടതി വിധി പ്രസ്താവിച്ചു. എൽ‌കെ അദ്വാനി ഉൾപ്പെടെയുള്ള 20 പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ കേസുകളുടെയും വിചാരണ ലഖ്‌നൗ കോടതിയിലേക്ക് തിരികെ കൊണ്ടുവന്നു.

Top