വൺ ടു ത്രീ: മാണിയും ബാബുവും കുടുങ്ങി; ഇനി ആരെന്നു നോക്കു യുഡിഎഫ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ ഓരോന്നും എണ്ണിയെണ്ണി അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻമന്ത്രിമാർക്കും യുഡിഎഫ് നേതാക്കൾക്കു നമ്പരിട്ടു തുടങ്ങി. ഓരോരുത്തരെയായി ഘട്ടം ഘട്ടമായി കേസിൽകുടുക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ വിജിലൻസ് സംഘം ആരംഭിച്ചിരിക്കുന്നത്.
മുൻ മന്ത്രി കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്. നേതാക്കൾ. മുൻമന്ത്രിമാർ, എം.എൽ.എമാർ എന്നിവരെക്കൂടാതെ ചില മുൻമന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഹിറ്റ്‌ലിസ്റ്റിൽ. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം ഇവരുടെ സ്വത്തുവിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
യു.ഡി.എഫ്. ഭരണകാലത്ത് ആരോപണവിധേയരായവരടക്കം ഉന്നതരുടെ സ്വത്തുവിവരങ്ങൾ ഓണത്തിനു മുമ്പ് പൂർണമായി ശേഖരിക്കാനാണു വിജിലൻസ് തീരുമാനം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണത്തിനു ജില്ലാ വിജിലൻസ് ഘടകങ്ങൾക്കു നിർദേശം നൽകി. ചില പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ മുൻമന്ത്രിമാരേക്കാൾ സ്വത്ത് സമ്പാദിച്ചെന്നാണു രഹസ്യവിവരം. സോളാർ കേസിൽ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ഉന്നയിച്ചപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവിഹിതമായി സ്വത്ത് സമ്പാദിച്ചോയെന്നു പ്രത്യേകം അന്വേഷിക്കും.
സരിതയിൽനിന്നു പണം വാങ്ങിയെന്ന് ആരോപണവിധേയരായ മുൻമന്ത്രിമാരും നേതാക്കളും അന്വേഷണപ്പട്ടികയിലുണ്ട്. മുൻമന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, സി.എൻ. ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, കെ.പി. മോഹനൻ, കെ.എം. മാണി, പി.ജെ. ജോസഫ്, കോൺഗ്രസ് എം.എൽ.എമാരായ ബെന്നി ബെഹനാൻ, പി.സി. വിഷ്ണുനാഥ് എന്നിവരും വിജിലൻസ് അന്വേഷണപരിധിയിലുണ്ട്.
ഓണത്തിനുശേഷം ചേരുന്ന വിജിലൻസ് ഉന്നതതലയോഗത്തിൽ പ്രാഥമികാന്വേഷണമടക്കമുള്ള തുടർനടപടികൾ തീരുമാനിക്കും. ഇതു സംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നാണു സൂചന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top