‘ഇറാന് ആയുധങ്ങള്‍ നല്‍കിയാല്‍ ദോഷംചെയ്യും’; ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് റഷ്യക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ലംഘിച്ചാല്‍ അത് അവര്‍ക്ക് ദോഷംചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ട്രംപ് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.

ഇറാനുമായി ആയുധ ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ഈ രണ്ട് രാജ്യങ്ങള്‍ക്കും ദോഷകരമാകുമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ റഷ്യയോ ചൈനയോ ഇറാനെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസിനെതിരായ യുദ്ധത്തില്‍ ഇറാനെ ആയുധം നല്‍കി സഹായിക്കില്ല എന്ന് ഇരുനേതാക്കളും നല്‍കിയ ഉറപ്പ് താന്‍ വിശ്വസിക്കുന്നതായി ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘ഇറാന്റെ കാര്യത്തില്‍ പലപ്പോഴും ആളുകള്‍ സംസാരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങള്‍, എന്റെ അഭിപ്രായത്തില്‍, ഇതില്‍ പങ്കാളികളല്ല. അക്കാര്യം അവര്‍ എനിക്ക് വാക്കുനല്‍കിയിട്ടുള്ളതാണ്. ഇനി, അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, അത് അവക്ക് ദോഷമുണ്ടാക്കും’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മെയ് മാസത്തില്‍ ബെയ്ജിങ്ങില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍, ഒരു സാഹചര്യത്തിലും ഇറാന് ആയുധം നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ തന്നോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. ‘ഞങ്ങളുടെ ബന്ധം പരിഗണിക്കുമ്പോള്‍, അദ്ദേഹത്തിന്റെ വാക്ക് ഞാന്‍ വിശ്വസിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനുമായി യുദ്ധം തുടരുന്ന സാഹചര്യമാണെങ്കില്‍പോലും പുതിനും സമാനമായ വാഗ്ദാനം നല്‍കിയിട്ടുള്ളതായി ട്രംപ് പറഞ്ഞു.

‘ഈ യുദ്ധത്തില്‍ നേരിട്ടോ അല്ലാതെയോ പ്രസിഡന്റ് ഷീ പങ്കുചേരില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് പുതിനും അതേ കാര്യം തന്നെയാണ് പറഞ്ഞത്. എനിക്ക് അവരെ വിശ്വാസമാണ്. അവര്‍ എന്നെ നിരാശപ്പെടുത്തും എന്ന് ഞാന്‍ കരുതുന്നില്ല.’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

 

Top