സൂര്യതാപം; ജാഗ്രത മുന്നറിയിപ്പുമായി കൃഷിവകുപ്പ്

സൂര്യതാപം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ടു വെയിലേല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കേണ്ടതാണ്. ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്‌ബോള്‍ പ്രകടമാകുകയാണെങ്കില്‍ ഒട്ടുംതാമസിയാതെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ് . സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങള്‍ ധരിച്ചുമാത്രമേ പുറത്തിറങ്ങുവാന്‍ പാടുള്ളൂ. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്ര ധാരണം നടത്തേണ്ടതാണ്. കുടിക്കാനായി തിളപ്പിച്ചാറ്റിയ വെളളം ഉപയോഗിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടതുമാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഈ പ്രതിഭാസം തുടരുവാനും താപനില ഇനിയും ഉയരുവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആഹാരം, ദിനചര്യ, വസ്ത്ര ധാരണം എന്നിവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ജാഗരൂകരായിരിക്കണമെന്നും കൃഷിവകുപ്പ് അറിയിച്ചു.

Top