കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം വിദൂരമെന്ന് വിലയിരുത്തൽ .ദിലീപിന് ജാമ്യത്തിനായുള്ള വാദം കാര്യഷമമല്ലെന്നും വിലയിരുത്തൽ .അതേസമയം ദിലീപിന്റെജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രതിഭാഗം വാദം ബുധനാഴ്ചയും തുടരും. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. അതേസമയം, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം.
നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പൾസർ സുനിക്ക് ദിലീപ് പണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവർത്തിച്ച് പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി നിർദേശിച്ചു. അതിനിടെ, ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തമാസം രണ്ടുവരെ നീട്ടി.
അതിനിടെ, ദിലീപിനെതിരെ പൊലീസിനു കൂടുതൽ തെളിവുകൾ ലഭിച്ചു. ഇവ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കാനാണു പ്രോസിക്യൂഷന്‍ തീരുമാനം. ദൃശ്യങ്ങൾ പകർത്തിയ ഫോണിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഫോൺ കണ്ടെത്തേണ്ടതുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം പരിഗണിച്ചു വാദത്തിനായി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു.ചില പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന വാദമാണു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണു ദിലീപിന്‍റെ അഭിഭാഷകന്റെ നീക്കം. എന്നാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചുനിൽക്കുകയാണ് സര്‍ക്കാര്‍.
ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയിൽ നിന്നുളളവരാണെന്നും വലിയ സ്വാധീന ശക്തിയുളള ദിലീപിനെപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ നിലപാടെടുക്കും.


