തൃശ്ശൂര്‍: തൃശ്ശൂരില്‍ ഭൂചലനം ഉണ്ടായതായി സംശയം. നഗരത്തിലും പരിസരപ്രദേശങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരികരിച്ചിട്ടില്ല.
അതേസമയം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരത്തോടെ ശക്തമായ മഴ. മൂന്നാർ, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. നെടുങ്കണ്ടം കൈലാസപുരിക്കു സമീപം ഉരുൾപൊട്ടി ശരീരത്തിൽ കല്ലും മണ്ണും പതിച്ച് ഒരാൾ മരിച്ചു. ജോൺസണ്‍(60) എന്നയാളാണു മരിച്ചത്. ഇയാൾ നെടുങ്കണ്ടം സ്വദേശിയാണെന്നു പറയപ്പെടുന്നു. ഉരുൾപൊട്ടിയപ്പോൾ റോഡിലൂടെ നടന്നു പോകുകയായിരുന്നു. രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റു ദൈവംമേട് കുന്നത്തുവീട്ടിൽ കുട്ടപ്പന്റെ ഭാര്യ മണി(73)മരിച്ചു. വീടിനുള്ളിൽ വച്ചായിരുന്നു സംഭവം.
കനത്ത മഴയെ തുടർന്നു നെടുങ്കണ്ടത്തും വെള്ളയാംകുടിയിലും മണ്ണിടിച്ചിലുണ്ടായി. നെടുങ്കണ്ടം ടൗണിലെ വീടുകളിൽ വെള്ളം കയറി. ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 64.4 മില്ലി മീറ്റർ മുതൽ 124.4 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നായിരുന്നു പ്രഖ്യാപനം.